പിലാത്തറ: ഇന്നലെ അന്തരിച്ച ചന്ദ്രശേഖരന് ഗുരുക്കള്‍ കളരിയെ ജീവിതവ്രതമാക്കിയ മഹത് വ്യക്തിത്വം. ഗുരുക്കളും കളരിയും ഇരട്ടകളെ പോലെയാണെന്നാണ് ഗുരുക്കളുമായി അടുപ്പമുള്ളവര്‍ പറയുക. കളരിയെ മറന്നോ കളരിയെ മാറ്റി നിര്‍ത്തിയോ ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിലാത്തറ മണ്ടൂരിനടുത്ത കോക്കാട്ടെ വീടിനടുത്ത കളരിയിലെത്തിയാല്‍ ഗുരുക്കള്‍ പ്രായം മറക്കും. മെയ്പ്പയറ്റ്, കോല്‍ത്താരി, മെയ്ത്താരി, അങ്കത്താരി, വെറുംകൈപ്രയോഗം തുടങ്ങിയ മുറകളൊക്കെ അവസാന നാളുകളിലും അദ്ദേഹം മെയ്വഴക്കത്തോടെ ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കിയിരുന്നു. നൂറ്റി മുപ്പതോളം കളരികളില്‍ അഭ്യസിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരന് ഗുരുക്കള്‍ അറിയപ്പെടുന്ന കളരി ചികിത്സകന് കൂടിയാണ്. 1961 ല്‍ ചെന്നൈയില്‍ മദ്രാസ് കളരിപ്പയറ്റ് അക്കാദമി സ്ഥാപിച്ചു. എഴുത്തുകാരനും ഫോക് ലോര്‍ രംഗത്തെ പ്രഗല്ഭനുമായ ചിറക്കല്‍ ടി.ബാലകൃഷ്ണന്റെ സഹോദരനായ ശ്രീധരന് നായരില്‍ നിന്നാണ് അദ്ദേഹം കളരിമുറകള്‍ അഭ്യസിച്ചത്. 1934ല്‍ ചിറക്കല്‍ പഞ്ചായത്തിലെ കോളങ്കടയില് പുല്ലാഞ്ഞിയോടന്‍ ഗോപാലന്റെയും മാങ്കിയില്‍ മാതുവിന്റെയും മകനായി മാങ്കിയില്‍ തറവാട്ടിലാണ് ചന്ദ്രശേഖരന് ഗുരുക്കളുടെ ജനനം.
വടക്കന്‍ പാട്ട് കഥകള്‍ നാടകമാക്കി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഗുരുക്കള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അഭിനയിച്ച ആരോമല്‍ ചേകവര്‍, കൊടുമല കുങ്കി എന്നീ നാടകങ്ങള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കെ.മധു സംവിധാനം ചെയ്ത മൂന്നാം മുറ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മോഹന്‍ലാലിനോടൊപ്പം കമാന്‍ഡോ ഓപ്പറേഷന് രംഗങ്ങളിലാണ് ഗുരുക്കള്‍ അഭിനയിച്ചത്. വിവിധ പ്രദേശങ്ങളിലായി ഏകദേശം അയ്യായിരത്തോളം ശിഷ്യഗണങ്ങള്‍ ചന്ദ്രശേഖരന് ഗുരുക്കള്ക്കുണ്ട്. സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടറേറ്റും കേരള കളരിപ്പയറ്റ് അസോസിയേഷനും തിരുവനന്തപുരത്ത് സംഘടിപ്പിച്ച കളരിപ്പയറ്റ് ഫെസ്റ്റിവലില്‍ കണ്ണൂര്‍ കളരിപ്പയറ്റ് അക്കാദമിയുടെ രക്ഷാധികാരിയായ ഗുരുക്കളെ വി.എസ്.അച്ചുതാനന്ദന് പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു. കണ്ണാടിപ്പറമ്പില്‍ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ വെച്ച് കുമ്മനം രാജശേഖരന് അദ്ദേഹത്തിന് പരമാചാര്യ പുരസ്കാരം നല്‍കിയിരുന്നു. 2015 ഫോക് ലോര്‍ അവാര്‍ഡ് ജേതാവായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററായ മാഫിയാ ശശി, രാമന് ഗുരുക്കള്‍, ഗോവിന്ദന് ഗുരുക്കള്‍, ഷെറീഫ് ഗുരുക്കള്‍, സാധു വിനോദ്, സോമന് ഗുരുക്കള്‍, ജിനേഷ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: