കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗം പകരുന്നത് തടയാനും രോഗം വരാതിരിക്കാനും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറും അലോപതി-ഹോമിയോ-ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ മുഴുവന്‍ കുട്ടികള്‍ക്കും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവയ്പ്പുകള്‍ നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ബുധനാഴ്ചകളിലും പ്രതിരോധ കുത്തിവെയ്പ്പുകള്‍ സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിനു പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തിയും ഇത് ചെയ്തുവരുന്നുണ്ട്.
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രക്ഷിതാക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: