മുക്കം: കഴിഞ്ഞ വര്‍ഷം നൂറ് കണക്കിനാളുകള്‍ക്ക് ഡെങ്കിപ്പനി പിടിപെടുകയും ആറു പേര് മരണത്തിന് കീഴടങ്ങുകയും ചെയ്ത മലയോര മേഖലയില്‍ ഡെങ്കിപ്പനിക്ക് ശമനമില്ലാതെ തുടരുമ്പോഴും ഇരുട്ടടിയായി ഡിഫ്തീരിയയും സ്ഥിരീകരിച്ചു .കാരശേരി ഗ്രാമപഞ്ചായത്തിലെ മോലിക്കാവ് സ്വദേശി അജിത് എന്ന യുവാവിനാണ് രോഗം പിടിപെട്ടത്.
മെഡിക്കല്‍ കോളേജിലെ എ.സി മെക്കാനിക്കായ യുവാവ് ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ നെച്ചൂളിയിലും കാരശേരി മോലിക്കാവിലും മാറി മാറി താമസിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ ജോലി സ്ഥലത്ത് നിന്നാണോ താമസ സ്ഥലത്ത് നിന്നാണോ രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ചെറുവാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴിലാണ് കാരശേരി, ചാത്തമംഗലം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍. ഡെങ്കിപ്പനിക്ക് പിന്നാലെ ഡിഫ് തിരിയ കൂടി സ്ഥിരീകരിച്ചതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ഏറെ ഭീതിയിലാണ്. കാരശേരി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. തേക്കുംകുറ്റിയിലെ കുരിശുപാറ, പന്നി മുക്ക്, കുട്ടി കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് മൂന്നു പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഏറ്റവുമധികം പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടത് മുക്കം മേഖലയിലായിരുന്നു. മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ് കാരശേരി, മലപ്പുറത്ത് നിരവധി പേര്‍ക്ക് ഡിഫ്തീരിയ രോഗം സ്ഥിരികരിച്ച സാഹചര്യത്തില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: