ബാലുശ്ശേരി: നിത്യേന ഇരുന്നൂറോളം ബസുകളും ആയിരക്കണക്കിന് യാത്രക്കാരും എത്തുന്ന ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. അടച്ചിട്ട കംഫര്‍ട്ട് സ്റ്റേഷനുമുന്നില്‍ പ്രതീകാത്മകമായി മൂത്രമൊഴിച്ചായിരുന്നു പ്രതിഷേധം. സമര പരിപാടി ബിജെപി ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് എന്‍.പി രാമദാസ് ഉദ്ഘാടനം ചെയ്തു. യാത്രക്കാരുടെ ദുരിതത്തിന് ഉടന്‍ അറുതിവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബസ് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്റിലെ കുഴികാരണം നടക്കാന്‍പോലും കഴിയുന്നില്ല. ചിലയിടങ്ങളില്‍ കരിങ്കല്‍ ചീള്കൊണ്ടിട്ടതിനാല് യാത്രക്കാരുടെ ദേഹത്ത് കല്ല് തെറിച്ച് കൊള്ളുന്നതും പതിവാണ്. ഇരിപ്പിടമില്ലാത്തതിനാല്‍ കട വരാന്തയിലാണ് യാത്രക്കാര്‍ വിശ്രമിക്കുന്നത്. മൂത്രപ്പുര ഇല്ലാത്തതും കുടുതല്‍ ദുരിതമായിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറക്കം നടിച്ചാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്നും രാമദാസ് മുന്നറിയിപ്പ് നല്കി. ചടങ്ങില്‍ യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: