പേരാമ്പ്ര: വയനാട് ബദല്‍ റോഡെന്ന പ്രഥമ പരിഗണന ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ നിന്നു തുടങ്ങുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡിനു നല്‍കണമെന്ന പ്രമേയം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ ഇറങ്ങിപ്പോക്ക്. സമിതിയിലെ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധി രാജന് വര്‍ക്കിയാണ് പ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതിയുടെ അദ്ധ്യക്ഷതയില്‍ യോഗം നടന്നത്. പ്രമേയം പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അവതാരകന് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. കോഴിക്കോട് ജില്ലയില്‍ നിന്നും പല റോഡുകളും ബദല്‍ റോഡിനു വേണ്ടി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും എഴുപത് ശതമാനത്തിലേറെ പണി പൂര്‍ത്തീകരിച്ച റോഡാണ് പൂഴിത്തോട് പടിഞ്ഞാറത്തറയെന്ന് പ്രമേയം അവതാരകന് പറഞ്ഞു.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ തടസം കാരണം നിലച്ച പണി പുന:രാരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തില്‍ കൊയിലാണ്ടി താലൂക്കിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും തികഞ്ഞ നിസ്സംഗതയും അവഗണനയും പുലര്‍ത്തുകയാണ്.
അതേസമയം തിരുവമ്പാടിയിലെ തുരങ്ക പാത യാഥാര്‍ത്ഥ്യമാക്കുന്നതടക്കമുള്ള ബദല്‍ പാത നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ അതാത് മേഖലയിലെ ജനനേതാക്കള്‍ കൈകോര്‍ക്കുകയാണെന്ന കാര്യവും അദ്ദേഹം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: