തലശ്ശേരി: അഞ്ചരക്കണ്ടി കറപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ അന്വേഷണത്തിന് തലശ്ശേരി വിജിലന്‍സ് സ്പെഷ്യല്‍ കോടതിയുടെ ഉത്തരവ്. എന്നാല്‍ കാന്തപുരത്തെ പ്രതിപ്പട്ടികയിലുള്പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. ഇരിട്ടി പെരിങ്കിരി അറയ്ക്കല്‍ വീട്ടില്‍ എ.കെ. ഷാജിയാണ് കേസില്‍ അബൂബക്കര്‍ മുസ്ലിയാരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഈ ഹര്‍ജിയില്‍ ത്വരിത അന്വേഷണം നടത്താന്‍ തലശ്ശേരി സ്പെഷ്യല്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി. ചന്ദ്രന് ത്വരിത അന്വേഷണം നടത്തി. ആദ്യഘട്ടമായി ഒമ്പതുപേരെ പ്രതിചേര്‍ത്താണ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിയില്‍ നാലാം എതിര് കക്ഷിയായിയിരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ വിജിലന്‍സ് അന്വേഷണസംഘം തയാറായില്ല. കാന്തപുരത്തെ ഒഴിവാക്കിയത് കേസിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് അഡ്വ. ഇ. നാരായണന് മുഖേന കാന്തപുരത്തെ പ്രതിയാക്കണമെന്ന ആവശ്യവുമായി വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.
എന്നാല്‍ പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാലാണ് അബൂബക്കര്‍ മുസ്ലിയാരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതിരുന്നതെന്ന് വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശൈലജന്‍ കോടതിയെ അറിയിച്ചു. അന്വേഷണം തുടരുകയാണ്. തെളിവ് കിട്ടിയാല്‍ മുസ്ലിയാരെ പ്രതിചേര്‍ക്കുന്നതില്‍ വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂര്‍ കോറോം മതിയലത്തെ കെ.വി. പ്രഭാകരന് (63), ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ രാധാലയത്തിലെ കെ. ബാലന് (66), പഴയങ്ങാടി മില്‍റോഡിലെ മുനീറ മന്‍സിലില്‍ അബ്ദുല്‍ ജബ്ബാര്‍ (59), കണ്ണൂര്‍ മുഴത്തടത്തെ അഡ്വ.ടി. നിസാര്‍ അഹമ്മദ് (61), കാപ്പാട് പെരിങ്ങളായി ആനന്ദി ഭവനിലെ എ.പി.എം. ഫല്ഗുനന് (64), കൂടാളി കാറക്കാട്ട് ഹൗസിലെ ടി. ഭാസ്കരന് (65), പത്തായക്കുന്ന് ആരതിയിലെ സി.ടി. സരള (55), 2003 മുതല്‍ 2006 വരെയുള്ള കണ്ണൂര്‍, തലശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്മാന്മാര്, ഇതേ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് എന്നിവരെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ഇതില്‍ കെ.വി. പ്രഭാകരനും കെ. ബാലനും തോട്ടം കൈമാറ്റം നടക്കുന്ന കാലയളവില്‍ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍മാരും എ.പി.എം. ഫല്ഗുനന് അഞ്ചരക്കണ്ടി വില്ലേജ് ഓഫീസറും ടി. ഭാസ്കരന് സ്പെഷ്യല്‍ വില്ലേജ് ഓഫീസറും ആയിരുന്നു. സി.ടി. സരള നിലവില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടാണ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, അഴിമതി, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് ചുമത്തിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമാണു വെട്ടിനശിപ്പിച്ചതെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പരാതിയില്‍ നാലുപേരെ മാത്രമേ എതിര്കക്ഷികളാക്കിയിട്ടുള്ളൂവെങ്കിലും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കളക്ടറേറ്റ് ജീവനക്കാരിക്കും അഭിഭാഷകനും ലാന്‍ഡ് ബോര്‍ഡ് ചെയര്മാന്മാര്ക്കും ഭൂമിയുടെ രേഖകളുടെ കൃത്രിമവുമായി ബന്ധമുണ്ടെന്ന് കണ്ടത്തെി.
2000ലാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി എന്ന നിലയില്‍ എസ്റ്റേറ്റ് ഉടമകളായ സുരേഷ് മൈക്കിള്‍, നിര്‍മല മൈക്കിള്‍ എന്നിവരില്‍ നിന്ന് 218 ഏക്കറോളം വരുന്ന കറപ്പത്തോട്ടം വിലയ്ക്കു വാങ്ങിയത്. തുടര്‍ന്ന് മുക്ത്യാര്‍ വഴി ഭൂമി അബ്ദുല്‍ ജബ്ബാറിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: