പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റുകഴിയുന്നവര് ജീവശ്ചവങ്ങളായി തീരാന്‍ വിധിക്കപ്പെട്ടവരായെന്ന് ഹിന്ദു ഐക്യവേദി. ദുരന്തം നടന്നു മൂന്നുമാസമായിട്ടും പരിക്കേറ്റവരുടെ തുടര്‍ചികിത്സ നിഷേധിച്ച സര്‍ക്കാര്‍ തീരുമാനം ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കാത്തത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി പറഞ്ഞു. മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ജോലി നല്കി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ക്കെതിരെ ഭീകരവാദനിയമം ചുമത്താനുള്ള ഉദ്യോഗസ്ഥരുടെ നടപടി ദുരൂഹമാണ്. വെടിക്കെട്ട് അപകടത്തിന്റെ നിഗൂഢത പുറത്തുകൊണ്ട് വരുന്നതിനും ദേവിയുടെ മൂലസ്ഥാനം തകര്‍ത്ത സാമൂഹ്യവിരുദ്ധരേ പിടികൂടാനും ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് തെക്കേക്കാവ് മോഹനന്, സെക്രട്ടറിമാരായ എസ്.കെ.ഉദയകുമാര്‍, മാങ്കുളം രാജേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: