ആലപ്പുഴ: മൈക്രോഫൈനാന്‍സില്‍ യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേസിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗമോ സെക്രട്ടറിയോ ഒരു രൂപപോലും മൈക്രോഫൈനാന്‍സില്‍ നിന്നും എടുത്തിട്ടില്ല. കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാല്‍ എസ്എന്‍ഡിപിയോഗത്തില്‍ നിന്നും രാജിവയ്ക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുന്‍പ് താഴെത്തട്ടില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പെട്ടിരുന്നു. അന്ന് യോഗം നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യവഹാരപ്രിയനായ വി.എസ് തന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. എസ്.എന്‍.ഡി.പിയോഗം സര്‍ക്കാരിന് എതിരാണെന്ന് വി.എസിനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശനിയാഴ്ച നടക്കുന്ന സംയുക്ത അടിയന്തര പ്രവര്‍ത്തക യോഗത്തില്‍ ഭാവി പരിപാടികള്‍ ആലോചിക്കും.
യൂണിയന് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവരുടെ യോഗമാണ് ശനിയാഴ്ച വിളിച്ച് ചേര്‍ത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: