പ്രഥമം തത്ര സംപ്രാപ്തോ വസന്ത: പര്വ്വതോത്തമേ
പുഷ്പിതാ: പാടപാ: സര്‍വേ ദ്വിരേഫാളിവിരാജിതാ:
ആമ്രാശ്ച ബകുളാ രമ്യാസ്തിലകാ: കിംശുകാ: ശുഭാ:
സാലാസ്താലാസ്തമാലാശ്ച മധുകാ: പുഷ്പിതാ ബഭു:
ദേവന്മാര് ഗന്ധമാദനത്തില്‍ ചെന്നപ്പോള്‍ അവിടെ വസന്തത്തിന്റെ ഉന്മത്തത എല്ലായിടത്തും കാണായി. മരങ്ങളും ചെടികളും പൂത്തുലഞ്ഞും പൂക്കളില്‍ തേന്‍ നുകരാന്‍ വണ്ടിനങ്ങള്‍ പാറിപ്പറന്നും അവിടം കമനീയമായി കാണപ്പെട്ടു. ഇലഞ്ഞി, മഞ്ചാടി, പ്ലാശ്, പന, നീര്‍മാതളം എന്നുവേണ്ട എല്ലാ മരങ്ങളും വസന്തത്തിന്റെ ഹര്ഷപുളകത്താല് പൂവണിഞ്ഞുലഞ്ഞു നില്ക്കുന്നു. കുയിലിനങ്ങള് പാടി രസിക്കുന്നു. ആലിംഗനഭാവത്തില് പൂത്ത വള്ളിച്ചെടികള്‍ പ്രേമപൂര്‍വ്വം മരച്ചില്ലകളോടു ഒട്ടിപ്പിടിച്ചു പടര്‍ന്നു കയറിയിരിക്കുന്നു. പ്രാണികള്‍ അവരവരുടെ പ്രണയിനികളില് പ്രേമബദ്ധരായി നില്ക്കുന്നു. മുനിമാര്‍ പോലും കാമന്റെ അമ്പിനിരയായി. പരസ്പരം സുഖം പകരാന്‍ പ്രാണികളെല്ലാം ക്രീഡാലോലുപരായി കാണപ്പെട്ടു. തെക്കന്‍ കാറ്റിന്റെ ഗതിമാറ്റം എല്ലാവര്ക്കും സ്പര്‍ശനസുഖം നല്കി.
കാമദേവന് തന്റെ അഞ്ചു ശരങ്ങളും വേണ്ട രീതിയില്‍ പ്രയോഗിച്ചു. രംഭ തിലോത്തമമാര് സ്വര താള നിബദ്ധമായ ഗാനാലാപനം ചെയ്തു. അപ്സരസ്സുകളുടെ ഗാനാലാപനം, കിളികളുടെ കളകളം, ഭ്രമരനാദം, എന്നിവ ഒന്നിച്ചു വന്നപ്പോള്‍ നരനാരായണന്മാര് തപസ്സില്‍ നിന്നും ഉണര്‍ന്നു. ‘അകാലത്ത് ശിശിരം അവസാനിച്ച് വസന്തം നേരത്തേതന്നെ എത്തിച്ചേര്ന്നിരിക്കുന്നുവല്ലോ. പ്രാണികള്‍ കാമാതുരരായി കാണപ്പെടുന്നു. കാലം തെറ്റി വന്ന ഈ ധര്മ്മഭ്രംശത്തിന് കാരണമെന്തായിരിക്കാം?’
നാരായണന് നരനോട് പറഞ്ഞു: നോക്കൂ, വൃക്ഷങ്ങള്‍ പൂത്തുലഞ്ഞും കിളികള്‍ പാടിരസിച്ചും വണ്ടുകള്‍ മൂളിപ്പറന്നും ചെടികള്‍ ഉണര്വോടെയുലഞ്ഞും നമ്മുടെ ചുറ്റും കമനീയമായി വിഹരിക്കുന്നത് നീ കാണുന്നില്ലേ? പ്ലാശിന് പൂക്കളാകുന്ന കൂര്‍ത്തനഖങ്ങള്‍ കൊണ്ട് വസന്തമെന്ന സിംഹം ശിശിരമെന്ന മത്തേഭത്തെ പിളര്‍ന്നുകൊണ്ടാണ് വന്നണഞ്ഞതെന്നെനിക്ക് തോന്നുന്നു. രക്തവര്‍ണ്ണത്തിലുള്ള അശോകമാകുന്ന കൈകള്‍, പ്ലാശിന്റെ കാലുകള്‍, നീല അശോകത്തിന്റെ ഉടയാട, ചെന്താമരമുഖം, നീലത്താമരക്കണ്ണുകള്, കൂവളക്കാ സ്തനങ്ങള്‍, കുരുക്കുത്തി മുല്ലപ്പല്ലുകള്, പൂങ്കുലക്കര്ണ്ണങ്ങള്, പൂങ്കുയില്‍ നാദം, ഉച്ചമലരിച്ചുണ്ടുകള്, കരിനൊച്ചി നഖങ്ങള്‍, കദംബവസനം, എന്നിവയാല്‍ അഴകൊലുന്ന ആ മനോഹരിയെ അങ്ങ് കാണുന്നില്ലേ?
ശുഭശുഭ്രയായ അവളുടെ ആഭരണങ്ങള്‍ മയിലുകളാണ്. പണ്ടാരക്കൊഴിയുടെ നാദം പോലുള്ള ചിലമ്പൊലി, പിച്ചിപ്പൂ അരഞ്ഞാണം ചാര്‍ത്തിയ അരയന്നങ്ങളുടെ അന്നനട, പൂവാടയ്ക്കുള്ളില് ഒളിപ്പിച്ച രോമരാജികള്‍ പോലെയുള്ള പൂത്തിലഞ്ഞി, ഇങ്ങിനെ അതീവ രമണീയമാണ് ഈ വസന്തസുന്ദരിയുടെ രൂപഭാവങ്ങള്‍. അകാലത്ത് ഈ ബദരികാശ്രമത്തില്‍ അവളണയാന് കാരണമെന്താവും? ദേവനാരികള്‍ പാടുന്നതും അങ്ങ് കേള്‍ക്കുന്നുണ്ടാവുമല്ലോ. നമ്മുടെ തപസ്സുമുടക്കാന്‍ വേണ്ടിയുള്ള ദേവേന്ദ്രന്റെ സൂത്രമാകും ഇത്. അസുരശത്രുവായ ദേവേന്ദ്രന് തന്നെയാണിതിന്റെ കാരണക്കാരന്‍. ഇളം തണുപ്പുള്ള കാറ്റും വീശുന്നുണ്ടല്ലോ!. ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്കവേ, ദേവ ഗായകവൃന്ദം അവിടെയെത്തിച്ചേര്‍ന്നു. അവരെ കണ്ടു നരനാരായണന്മാര് വിസ്മയസ്തബ്ധരായി.
മന്മഥന്, മേനക, രംഭ, തിലോത്തമ, പുഷ്പഗന്ധ, സുകേശി, മഹാശ്വേത, മനോരമ, പ്രമദ്വര, ഘൃതാചി, ഗീതജ്ഞ, ചാരുഹാസിനി, ചന്ദ്രപ്രഭ, സോമ, കോകിലസ്വര, വിദ്വിന്മാല, അംബുജാക്ഷി, കാഞ്ചനമാലിനി, എന്നുവേണ്ട അനേകം പേര് അവരുടെ മുന്നിലെത്തി. കാമന്റെ പടയില്‍ പതിനാരായിരത്തി അന്‍പതിലധികം ദേവാംഗനകള്‍ ഉണ്ടായിരുന്നു. ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞ അവര്‍ മന്മഥശരം അനുസ്യൂതം പൊഴിച്ച് മുനിമാരെ മധുരതരമായ മാരതാപത്താല്‍ കൊല്ലുവാന്‍ തുനിഞ്ഞെന്നതുപോലെ പാടിത്തുടങ്ങി. ഈ പാട്ടുകേട്ട് നാരായണമുനി പറഞ്ഞു: ‘നിങ്ങള്‍ സ്വര്ഗ്ഗകന്യകകളാണല്ലോ, ഇവിടെ ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ചു സുഖമായി കഴിയൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: