ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പ്രഖ്യപനങ്ങള്‍ നിരവധി നടത്തുന്നുണ്ടെങ്കിലും ദേശീയപാതയിലെയും ഇടറോഡുകളിലെയും കുഴികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ചില സ്ഥലങ്ങളില്‍ റോഡില്ല, കുഴികള്‍ മാത്രമെയുള്ളുവെന്നതാണ് അവസ്ഥ.
ഒരു പക്ഷെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ റോഡുകളിലാണ് ഏറ്റവും കൂടുതല്‍ കുഴികളുള്ളത്. ടാറിങില്ലാത്ത ദേശീയപാതയെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നുമെങ്കിലും ആലപ്പുഴക്കാരെ സംബന്ധിച്ച് ഇതൊരു പുതുമയല്ല.
ആഴ്ചകളായി ഇത്തരത്തിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ആലപ്പുഴക്കാര് ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ദേശീയപാതയില്‍ ആലപ്പുഴ ജില്ലയിലെ ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ 5,000ത്തോളം കുഴികളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയും ഇത് അറ്റകുറ്റപണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ദേശീയപാതയുടെ ശോച്യാവസ്ഥ രൂക്ഷമാകുകയാണുണ്ടായത്.
പാളികളായി ടാറിങ് ഇളകി പോയതുമൂലം രൂപപ്പെട്ട കുഴികള്‍ വലിയ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുകയാണ്. വെയിലായാല്‍ തകര്‍ന്ന റോഡില്‍ ചിതറിത്തെറിച്ച ക്രഷ് മെറ്റിലില്‍ നിന്നുമുയരുന്ന പൊടി യാത്രക്കാര്‍ക്ക് ഭീഷണിയാകുമ്പോള്‍ മഴ പെയ്താല്‍ വെള്ളം നിറഞ്ഞ കുഴികളാണ് യാത്രക്കാരെ വലയ്ക്കുന്നത്.
പലപ്പോഴും കുഴി ഒഴിവാക്കുന്നതിനായി വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിടിച്ച് അപകടങ്ങളുമുണ്ടാകുന്നുണ്ട്. കുഴികളിലേക്ക് ഇറങ്ങി വലിയ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ തട്ടിയ സംഭവങ്ങളും നിരവധിയാണ് സമീപകാലത്ത് ദേശീയപാതയിലുണ്ടായിരുന്നത്.
റോഡില്‍ നിന്നുയരുന്ന പൊടിയും ചെറു കുഴികളും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മെറ്റില് പൊടി പറന്ന് കണ്ണില്‍ വീഴുന്നതുമൂലം പലര്‍ക്കും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.
റോഡിലെ കുഴികള്‍ മൂലം വാഹനങ്ങള്‍ തകരാറിലാകുന്നതുമൂലം പല ടാക്സി വാഹനങ്ങളും സമാന്തര റോഡുകളെ ആശ്രയിക്കുകയാണ്. ഇത് ഇടറോഡുകളെയും തകര്‍ക്കുന്നു.ദേശീയപാതയിലെ ജങ്ഷനുകളിലെ നവീകരണത്തിന്റെ പേരില്‍ ആഴ്ചകളോളം വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രി മുതല്‍ കൈതവന ജങ്ഷന് വരെയുള്ള സുഭാഷ് ചന്ദ്രബോസ് റോഡും തകര്‍ന്ന് തുടങ്ങി.
ചുരുക്കത്തില്‍ ആലപ്പുഴ ജില്ലയിലെ റോഡുകളിലൂടെയുള്ള യാത്ര നരകതുല്യമാണ്. ജില്ലക്കാരനായ പൊതുമരാമത്ത് മന്ത്രിക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: