തുറവൂര്‍: അരൂര്‍, കുത്തിയതോട് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ കഞ്ചാവു മയക്കു മരുന്ന് സംഘങ്ങള്‍ പട്ടണക്കാട്, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളിലെ പടിഞ്ഞാറന്‍ തീരമേഖലയിലേക്ക് താവളം മാറ്റുന്നു.
ജില്ലയുടെ വടക്കേ അതിര്‍ത്തിക്കപ്പുറത്തു നിന്ന് തീരദേശ പാത വഴിയും ജലമാര്ഗവുമാണ് വാഹകരായ യുവാക്കള്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നതെന്നാണ് സൂചന. അരൂരിലെ വിദ്യാലയ പരിസരങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പോലീസിന്റെ പരിശോധനകള്‍ ശക്തമായതോടെ വാഹകര്‍ ജില്ലയ്ക്കു പുറത്ത് വച്ച് തന്നെ വഴിമാറി സഞ്ചരിച്ച് വിപണന കേന്ദ്രങ്ങള്‍ താലൂക്കിന്റെ തെക്കും കിഴക്കും മേഖലകളിലേക്ക് മാറ്റിയതായാണ് വിവരം. പട്ടണക്കാട്, കടക്കരപ്പള്ളി, വയലാര്‍, ചേര്‍ത്തല നഗരസഭയിലെ ചില പ്രദേശങ്ങളും , കായലോരവും തീരപ്രദേശവും വിജനമായ മറ്റ് സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
വടക്കന്‍ മേഖലയില്‍ നിന്ന് വ്യത്യസ്ഥമായി പുതിയ വിപണന തന്ത്രങ്ങളും ഇവിടെ പരീക്ഷിക്കുന്നതായും പറയുന്നു. ഇവിടെയും സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് മയക്കു മരുന്ന് മാഫിയ കരുക്കള്‍ നീക്കുന്നതെന്നാണ് വിവരം. പോലീസിന്റേയും എക്സൈസിന്റേയും പരിധിക്കു മുകളില്‍ സ്വാധീനം ഉള്ളവരാണ് മയക്കു മരുന്നു സംഘങ്ങള്‍ക്കു പിന്നിലുള്ളതെന്നാണ് സൂചന. ലക്ഷങ്ങള്‍ മറിയുന്ന വന്‍ റാക്കറ്റിലെ ചെറുമീനുകള്‍ മാത്രമാണ് പലപ്പോഴും പിടിയിലാകുന്നത്.
അരൂര്‍, കുത്തിയതോട് പോലീസുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ കിലോക്കണക്കിന് കഞ്ചാവും മറ്റു നിരോധിത ലഹരി വസ്തുക്കളുമാണ് പിടികൂടിയത്. ഇതോടെയാണ് വിപണന സംഘങ്ങള്‍ മറ്റു വഴികള്‍ തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: