ബാലഗോകുലം കേരളത്തിലാണ് തുടങ്ങിയതെങ്കിലും സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ലോകമെങ്ങുമുള്ള എല്ലാവര്ക്കും, ബാലഗോകുലത്തെക്കുറിച്ചറിയാം. കൂടാതെ കേരളത്തില്‍ നിന്ന് വിദ്യാഭ്യാസം നേടി വിവിധ ജോലിക്കായി ലോകമെങ്ങും പോയ യുവാക്കളുടെ ഇടയില്‍ ബാലഗോകുലത്തെക്കുറിച്ചുള്ള സൗഹൃദസ്മരണകളുണ്ട്. പലരാജ്യങ്ങളിലും അവിടുത്തെ സാഹചര്യത്തിനനുസരിച്ചു തങ്ങളുടെ കുട്ടികള്‍ക്ക് സാംസ്കാരിക വിദ്യാഭ്യാസം നല്‍കാനും ബാലഗോകുലത്തെപ്പോലെ എന്തൊക്കെയോ ചെയ്യുന്നുണ്ട്.
കേരളത്തിലുടനീളം നമ്മള് തുടങ്ങിയ ബാലഗോകുലങ്ങളിലെ കുട്ടികള്‍ വളര്‍ന്ന് വലുതായവരും, ആണ്ടുതോറും നടക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ രാധാകൃഷ്ണവേഷം കെട്ടാന്‍ ഭാഗ്യം ലഭിച്ചവരും ഈ പ്രസ്ഥാനത്തെ മനസ്സില്‍ കെണ്ടുനടക്കുന്നുണ്ട്. ഇന്നലത്തെ ബാലികാബാലന്മാര് വളര്‍ന്ന് വലുതായി കുടുംബജീവിതത്തില്‍ പ്രവേശിച്ചാല്‍ അവരുടെ കുട്ടിയെ ആദ്യത്തെ ശ്രീകൃഷ്ണജയന്തിക്ക് കൃഷ്ണവേഷം കെട്ടിക്കാനും ആ ഫോട്ടോയെടുത്ത് പ്രദര്‍ശിപ്പിക്കാനും കാണിക്കുന്ന താല്പര്യം അണയാതെ നിലനില്ക്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം.
മലയാളിയുടെ മദ്യപാനം
പക്ഷേ കാലത്തിന്റെ മാറ്റത്തില്‍, ബാലഗോകുലങ്ങള്‍ ശുഷ്കമാകുന്നില്ലേ എന്ന ചോദ്യം ശേഷിക്കുന്നു. കുട്ടികളും കുടുംബാംഗങ്ങളുമായി സൗഹൃദബന്ധം വളരുന്നുണ്ടോ, അവരില്‍ ഒരു മാറ്റം വരുന്നുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്. 40 വര്‍ഷം പിന്നിടുന്ന ബാലഗോകുലത്തിന് അതിന്റെ നന്മകൊണ്ട് ലോകമെങ്ങും പേരും പ്രശസ്തിയുമുണ്ടെന്നു നാം മനസ്സിലാക്കുമ്പോഴും കാലത്തിന്റെ വെല്ലുവിളിയെ നേരിടാന്‍ ബാലഗോകുലത്തിനു കഴിയുമോ എന്നു ചിന്തിക്കാനുള്ള അവസരമാണിത്. കുട്ടികളുടെ സംഖ്യ കുറയുന്നത് എന്തുകൊണ്ട്? കുടുംബങ്ങള്‍ ശിഥിലമാകുന്നു, നാമമാത്രമായിപ്പോകുന്നു.
പത്തോ പതിനഞ്ചോ അംഗങ്ങളുണ്ടായിരുന്ന കുടുംബങ്ങള്‍ ഭാഗംവെച്ചും വിറ്റുതുലച്ചും നാമാവശേഷമാകുന്നില്ലേ? ഗോകുലകേന്ദ്രിതമായി, അവധിദിവസങ്ങളിലെങ്കിലും ഗോകുലത്തിലെത്തിച്ചേര്ന്ന് കുട്ടികളും അമ്മമാരും സന്തോഷമായി ഭജനഗാനങ്ങള്‍ പാടിരസിക്കുന്ന അവസരങ്ങള്‍ ഇന്നുണ്ടോ? വിദ്യാഭ്യാസം, സംസ്കാരത്തിനല്ല, ജോലിക്കുവേണ്ടി മാത്രമാണെന്ന അവസ്ഥയും എങ്ങനെ വന്നുവെന്നു ചിന്തിക്കേണ്ടതല്ലേ? കൃഷി ചെയ്ത് എല്ലാം നേടാമെന്ന അവസ്ഥ ഇന്നെവിടെ? കൃഷി ചെയ്യാന്‍ ഭൂമിയെവിടെ? കൃഷി ചെയ്യാനറിയുന്നവരെവിടെ, ജോലി പരദേശത്ത്, അച്ഛനമ്മമാര്‍ പ്രായമായാല്‍ രക്ഷനല്കാന് ബിഹാറിയെ കിട്ടുമോയെന്നാരായുന്ന മക്കള്‍. പടിഞ്ഞാറുനിന്നും വരുന്ന പണം ധൂര്‍ത്തടിച്ചു മദ്യലഹരിയില്‍ ലയിക്കുന്ന മലയാളി.
മദ്യവ്യാപാരം കേരള രാഷ്ട്രീയത്തില്‍ മുഴച്ചുനില്ക്കുന്നതു കാണുമ്പോള്‍ മദ്യപാനിയല്ലാത്ത മലയാളിയില്ല എന്ന അവസ്ഥ വന്നിട്ടില്ലേ?
ഇതൊക്കെ ബാലഗോകുലത്തിനു പരിഹരിക്കാന്‍ കഴിയുമോ? കുട്ടികളുടെ കാര്യം നോക്കിയാല്‍ പോരെ ബാലഗോകുലം. വലിയവരെക്കുറിച്ച്, നാട്ടുകാരെക്കുറിച്ച്, അവരുടെ തൊഴിലിനെക്കുറിച്ച് എന്തിനു ചിന്തിക്കുന്നു എന്നു ചോദിച്ചേക്കാം.
വംശനാശത്തിലേക്ക്
1975 ഒരു പ്രതിസന്ധിഘട്ടമായിരുന്നു. അതിനെ തരണം ചെയ്തുകൊണ്ടാണ്, ബാലഗോകുലം വളര്‍ന്നത്. എന്നാല്‍ അക്കാലത്ത് ശക്തനായ ഒരു ഭരണാധികാരി എറണാകുളം ജില്ലാ കളക്ടറായുണ്ടായിരുന്നു. എറണാകുളം ജില്ല അദ്ദേഹം സമ്പൂര്‍ണ്ണ കുടുംബാസൂത്രണ ജില്ലയാക്കി പ്രഖ്യാപിച്ചു. തുടന്ന് കുടുംബാസൂത്രണം സാര്‍വത്രികമായി. ‘ഹം ദോ ഹമാരേ ദോ’ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം എല്ലാവരും ഏറ്റുപാടി. എന്നാല്‍ ഇന്ന് ‘ഹം ദോ ഹമാരേ ഏക്’ എന്നായിരിക്കുന്നു.
ചില സമുദായങ്ങള്‍ ഇതു ചെവിക്കൊണ്ടില്ല. അവര്‍ പടര്‍ന്നുപന്തലിക്കുന്നു. നാമെല്ലാവരും സ്വയംവംശനാശത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. കുട്ടിയെ വളര്‍ത്താന്‍ പണമില്ല, പണിയില്ല, അതുകൊണ്ട് കുട്ടിയും വേണ്ട. ഒരുവംശം നാശത്തിലേക്ക് പോകാന്‍ മറ്റെന്തെങ്കിലും വേണമോ. വംശമുണ്ടായാലേ ഒരു നാടിന്റെ മഹത്വം നിലനില്‍ക്കൂ. വംശവര്ദ്ധനവുണ്ടായാലേ ധനസമൃദ്ധിയും വിജ്ഞാനവും വിവേകവുമുള്ള സമൂഹമുണ്ടാകൂ. വംശം വളര്‍ന്നാല്‍ അവര്‍ എല്ലാം നേടും. അതുകൊണ്ട് വംശവിനാശകരമായ ഇന്നത്തെ കുടുംബാസൂത്രണ പ്രവണതയ്ക്ക് അറുതി വരുത്തണം. ഇല്ലെങ്കില്‍ ഗോകുലത്തില്‍ കുട്ടികളില്ലാതെ പോകും. പണമുള്ളവനെങ്കിലും കുടുംബാസൂത്രണമുപേക്ഷിക്കേണ്ടേ.
ഉത്സവങ്ങള്‍ ധൂര്‍ത്തിനോ?
പണ്ടുള്ളവര്‍ കൃഷിചെയ്ത് എല്ലാം നേടിയെന്നു പറയുന്നു. കൃഷിക്കുപിറകേ അനുബന്ധജോലികളും ചെയ്യാനുണ്ട്. ഭൂമി നഷ്ടപ്പെടുത്തരുതെന്ന് നാട്ടുകാരെകൊണ്ടു പ്രതിജ്ഞ ചെയ്യിക്കണം. ഭൂമി അമ്മയാണ്, ആ അമ്മ നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെടും. കേരളീയന് അലഞ്ഞുനടക്കുന്ന സമൂഹമായിരുന്നില്ല. പാടവും പറമ്പും ക്ഷേത്രവും ക്ഷേത്രമൈതാനവും കെട്ടുകാഴ്ചയുമായി കഴിഞ്ഞവനാണ്. അതുകൊണ്ടാണ് നാടായ നാട്ടിലെല്ലാം ഉത്സവങ്ങളും ഉണ്ടായത്. കൃഷി ചെയ്യുമ്പോഴും വിളവെടുക്കുമ്പോഴും വിഷുവും ഓണവുമുണ്ടായത്. വിഷുവും ഓണവും സോഷ്യല്‍ മീഡിയയിലൊതുങ്ങുന്നതല്ല. ഉത്സവമാഘോഷിച്ചു ധൂര്‍ത്തടിക്കാതെ, കുടിച്ചുതീര്‍ക്കാതെ നല്ലനാളേയ്ക്കുവേണ്ടി പണിയെടുക്കുന്ന ജനസമൂഹത്തെക്കുറിച്ചു നമ്മുക്ക് ചിന്തിപ്പിക്കണം.
വിനാശചിന്തകള്ക്കും വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കും അവസരം സൃഷ്ടിക്കരുത്. വംശവര്‍ദ്ധനയും ധനവര്‍ദ്ധനയും, സന്തോഷവും സൗഹൃദവും വളരണമെങ്കില്‍ അതും ബാലഗോകുലമല്ലേ ചിന്തിക്കേണ്ടത്. 40 കഴിഞ്ഞ ബാലഗോകുലത്തിന്റെ തുടര്ച്ചിന്ത ഇവിടെ തുടങ്ങണം. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനരംഗം കുട്ടികളാണ്. കുട്ടികളില്‍ തുടങ്ങി കുടുംബത്തിലും കുടുംബങ്ങള്‍ ചേര്‍ന്ന സമൂഹത്തിലുമെത്തണം. അതുകൊണ്ട് ഗോകുലങ്ങള്‍ ശക്തമാകണം. പെറ്റുവീഴുന്ന ഓരോ കുട്ടിയും ബാലഗോകുലത്തിന്റേതാണ്. സദ്ഗുണവും സല്‍സ്വഭാവവും സമ്പത്തുമെല്ലാമുള്ള കുട്ടികള്‍വേണം, അവരെ നേരെചൊവ്വേ നടത്തേണ്ടതും, അവരെ ആപത്തില്‍നിന്നു രക്ഷിക്കേണ്ടതും ബാലഗോകുലമാണ്. അതിനെല്ലാമുള്ള സംഘടനാശേഷിയും കരുത്തുമുള്ളവരാകണം ബാലഗോകുലം പ്രവര്‍ത്തകര്‍.
ഗോകുലമാണ് കര്‍മ്മക്ഷേത്രം. അവിടെ കളിയും ചിരിയും പാട്ടും ഓട്ടവും ചാട്ടവുമെല്ലാമുണ്ടാകണം. അവിടെ ആ നാട്ടിലെ എല്ലാ കുട്ടികളെയും ആകര്‍ഷിക്കാന്‍ ഗോകുലപ്രവര്ത്തകര്ക്കു കഴിയണം. അതുകൊണ്ട് ഗോകുലപ്രവര്ത്തനത്തെക്കുറിച്ചു ചിന്തിക്കാം. സമൂഹസേവനം മുന്നില്‍വച്ചുകൊണ്ടാണ് നാം ബാലഗോകുലപ്രവര്ത്തനത്തിലേര്പ്പെടുന്നത്. എന്താണ് നമ്മുടെ കര്മ്മമാര്ഗം.
ഗോകുലപ്രവര്‍ത്തനം 41 വര്‍ഷം പിന്നിട്ടു 50ലേക്കുള്ള യാത്രയാണ്. 50 എങ്ങനെ ആഘോഷിക്കാമെന്ന് ഇന്നുതന്നെ ചിന്തിക്കണം. 40 വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന്. 50 ആകുമ്പോഴും വലിയ മാറ്റം വരും. നാം പിടിച്ചാല്‍ നില്ക്കുന്നതല്ല കാലത്തിന്റെ പോക്ക്. പത്തുവര്‍ഷം മുമ്പ് നാം തുടങ്ങിവച്ച അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രവര്‍ത്തകരായ നമ്മുടെ സംഘടിതശ്രമമാണ് ഭാവിയെ നിശ്ചയിക്കേണ്ടത്, വിജയം കൈവരിക്കേണ്ടത്. ഭഗവാന് ശ്രീകൃഷ്നാണ് നമ്മുടെ മാര്‍ഗദര്‍ശി. ഏതു സാഹചര്യത്തെയും വിദഗ്ദ്ധമായി കൈകാര്യം ചെയ്ത മറ്റൊരു വ്യക്തി ലോകചരിത്രത്തിലില്ല.
ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മതിഥി ആഘോഷിച്ചുകൊണ്ടും, പിറന്നുവീഴുന്ന ഓരോ കുഞ്ഞിനേയും ഉണ്ണിക്കണ്ണന്റെ ചിത്രത്തിനു മുമ്പിലിരുത്തി ഭജനഗാനങ്ങള്‍ പാടിച്ചുകൊണ്ടും ഏത് പ്രതിസന്ധിയേയും നേരിടാന്‍ കഴിയുമെന്നു നാം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഗോകുലങ്ങളെ കാര്യക്ഷമമാക്കാമെന്നു പ്രതിജ്ഞചെയ്യാം. അതുവഴി ഏതുപ്രശ്നവും പരിഹരിക്കാം.
കുടുംബബന്ധം പുലര്‍ത്തണം
നാം സംഘപഥത്തില്ക്കൂടിയാണ് മുന്നേറുന്നത്. ഈ രാജ്യത്തെ സംഘടിപ്പിക്കാനായി അനവധി സംസ്ഥാനങ്ങളും ജില്ലകളും താലൂക്കുകളും മണ്ഡലങ്ങളും സ്ഥലങ്ങളുമായി വിഭജിച്ചിട്ടുണ്ട്. ഇതെല്ലാമെന്തിനാണ്. ഓരോ മാസത്തിലും ഓരോ വീട്ടിലുമെത്തിച്ചേരാനാണ്. ഉത്സവമാഘോഷിക്കാന്‍ പണം പിരിക്കാനല്ല. ആ വീട്ടുകാരെ അടുത്ത വീടുമായി ബന്ധിപ്പിക്കാനാണ്. ജാതിയും മതവും ഉച്ചനീചത്വവും കുടുംബകലഹവും നമ്മള് നോക്കാറില്ല. കഴിവതും ഓരോ വീട്ടിലേയും ഓരോരുത്തരെയും പരിചയപ്പെടാന്‍. സുഖദുഃഖങ്ങളന്വേഷിക്കാന്, അവിടുത്തെ കൊച്ചുകുട്ടിയെ ബാലഗോകുലത്തിലയക്കണമെന്നപേക്ഷിക്കാന്. എന്താണ് ബാലഗോകുലമെന്ന് ബോധ്യപ്പെടുത്താന്‍. ഗോകുലബാലന്റെ കുടുംബവുമായി നല്ല ബന്ധമുറപ്പിക്കാന്‍.
ആരാണ് ഇങ്ങനെ വീടുകളില്‍ പോകുന്നത്. ബാലമിത്രം ഒരു ദിവസം, അടുത്ത ദിവസം സഹബാലമിത്രം, മറ്റൊരുദിവസം സഹരക്ഷാധികാരി, പിന്നീട് രക്ഷാധികാരിയെയുംകൊണ്ട് ബാലമിത്രം ആ വീട്ടില്‍പോകണം. മാന്യനായ ഗോകുല രക്ഷാധികാരിയെ ആ നാട്ടുകാരെല്ലാം അറിയുന്നുണ്ടാകും. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ വീട്ടുകാരില്‍ പ്രത്യേക മാന്യത നല്‍കും. ആ മാന്യത, വീട്ടുകാര്‍ക്ക് ഏതുകാര്യവും തുറന്നുപറയാനുള്ള, ഏതുപ്രശ്നവും ബോധിപ്പിക്കാനുള്ള, സ്ഥലത്തെ മാന്യവ്യക്തിയാണെന്ന ബോധം ഉണ്ടാക്കും.
മാന്യന്മാരെ കണ്ടെത്തണം
സമൂഹത്തില്‍ എത്രയോ നല്ല വ്യക്തികളുണ്ട്. അവരെ കണ്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രവര്ത്തകരാക്കിമാറ്റുകയാണ് നമ്മുക്കു ചെയ്യേണ്ട കര്‍ത്തവ്യം. ഗോകുലരക്ഷാധികാരികള്, താലൂക്ക് രക്ഷാധികാരികള്‍, ജില്ലാ രക്ഷാധികാരികള്‍, സംസ്ഥാനരക്ഷാധികാരികള് ഇങ്ങനെ ഒട്ടനവധി രക്ഷാധികാരികള്‍ നമ്മുടെ ഗോകുലബാലന്മാരുടെ രക്ഷാധികാരിമാരായുണ്ടാകണം. ഒരുകാലത്ത് നാട്ടില്‍ മാന്യന്മാരായി വളരെയാളുകളെ ബാലഗോകുലത്തിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് നമ്മളുടെ പല രംഗങ്ങളിലും മാന്യന്മാരായി അവര്‍ വാഴ്ത്തപ്പെട്ടിട്ടുണ്ട്. അതില്‍ ബാലഗോകുലത്തിനഭിമാനിക്കാം.
അങ്ങനെ നാട്ടിലുടനീളം മാന്യവ്യക്തികളെ കണ്ടെത്താന്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്കു കഴിവുണ്ട്. മാത്രമല്ല പലരംഗങ്ങളിലും പതനത്തിലേക്കുപോകുന്ന കേരളീയ സമൂഹത്തെ മാന്യമാക്കാനും നമുക്കു പ്രതിജ്ഞയെടുക്കാം.
ബാലഗോകുലത്തിന്റെ സംഘടനായന്ത്രത്തില്ക്കൂടി രൂപപ്പെട്ടുവരുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നല്ല ബാലമിത്രങ്ങളും നാളത്തെ മാതൃകാസാമൂഹ്യപ്രവര്ത്തകരുമായുയരുമ്പോള്, ഗോകുലം ലക്ഷ്യമാക്കുന്ന സാമൂഹ്യസംസ്കരണം സാദ്ധ്യമാകും. എന്നാല്‍ ഗോകുലം വഴി കുട്ടികളിലും, കുട്ടികള്‍ വഴി കുടുംബത്തിലും കുടുംബകൂട്ടായ്മ വഴി സമൂഹത്തിലും പരിവര്‍ത്തനം വരുമ്പോഴാണ് ഗോകുലഗ്രാമം രൂപംകൊളുന്നതെന്ന നമ്മുടെ സങ്കല്പത്തെ പരാജയപ്പെടുത്തുന്ന ഒട്ടനവധി പ്രവണതകള്‍ ഇന്നുണ്ട്. അതിലൊന്നാണ് സ്ഥലത്തെ മാന്യനായ ഒരു വ്യക്തി.
ഗോകുലബാലന്മാര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും അഭിവന്ദ്യനായ ഒരു വ്യക്തി ഇല്ല എന്നത്. ഗോകുലത്തിലൊതുങ്ങിനില്ക്കുന്ന ബാലമിത്രം, സഹബാലമിത്രം, സഹരക്ഷാധികാരിമാര്‍, ഭഗിനിപ്രമുഖര് ഇവരെല്ലാം ഗോകുലരക്ഷയ്ക്ക് മതിയാകും. എന്നാല്‍ ഗോകുലപരിസരത്തിലെ, സമൂഹത്തെ ഗോകുലഗ്രാമമായി മാറേണ്ട ചുറ്റുപാടിനെ സ്വാധീനിക്കാന്‍ പറ്റിയ മാന്യനായ, എല്ലാവര്ക്കും അഭികാമ്യനായ ഒരു രക്ഷാധികാരി, സ്ത്രീയോ പുരുഷനോ ഉണ്ടാകണം. അപ്പോള്‍ ഗോകുലഗ്രാമത്തിലേക്കുള്ള പോക്കും സുഗമമാകും. സമൂഹത്തില്‍ മാറ്റം വരുത്താന്‍ ഇവര്‍ മാതൃകയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: