ഇരിങ്ങാലക്കുട: വിജിലന്‍സ് കേസെന്ന ഉമ്മാക്കി കാണിച്ചാല്‍ എസ്.എന്‍.ഡി.പി തകരുമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായ കോര്‍പ്പറേഷനില്‍ നിന്നും ലഭിച്ച പണം ഒരു പൈസ പോലും മുടക്കമില്ലാതെ പണം തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റ പൈസ പോലും തിരിച്ചടയ്ക്കാത്ത സമുദായങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഇല്ല. ഇതിനെ നേരിടാനുള്ള ഇച്ഛാശക്തി യൂണിയനുണ്ടെന്നും രാഷ്ട്രീയപരമായിട്ടല്ല ആശയപരമായിട്ടാണ് എസ്എന്‍ഡിപി ഇതിനെ നേരിടുകയെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു. സ്വന്തം ഇമേജിനു വേണ്ടി പിണറായി അടക്കമുള്ള സ്വന്തം പാര്‍ട്ടിക്കാരെപോലും തകര്‍ക്കാനാണ് വി എസ് ശ്രമിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിക്കാര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ കേസ് നടത്താനുള്ള വി എസ്സിന്റെ വരുമാന ശ്രോതസ്സിനെ കുറിച്ച് അനേഷിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ പ്രസന്നന്, എം.കെ സുബ്രഹ്മണ്യന്, കെ.കെ ചന്ദ്രന്, സി.ഡി സുധി, രാജന് ചെമ്പകശ്ശേരി, മാലിനി പ്രേംകുമാര്‍, സുലഭ മനോജ്, ബിജോയ് നെല്ലിപറമ്പില്‍, ദീപക് എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ച വിവിധ ശാഖകളിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: