ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ച് പുന:സംഘടിപ്പിച്ചു. ജസ്റ്റിസുമാരായ കുര്യന് ജോസഫ്, ഗോപാല ഗൗഡ എന്നിവരെ ഒഴിവാക്കിയാണ് പുനസംഘടിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായി തുടരുന്ന ബെഞ്ചില്‍ ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് സി. നാഗപ്പന് എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്ജിയിന്മേലുള്ള വാദമാണ് സുപ്രീംകോടതിയില്‍ തുടരുന്നത്. ഇതിനിടെ മൂന്നംഗ ബെഞ്ചിലെ രണ്ടുപേരെ മാറ്റിതോടെയ വാദം ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരും. ഹര്‍ജിക്കാരുടെ ആദ്യഘട്ട വാദം പൂര്‍ത്തിയായി ദേവസ്വം ബോര്‍ഡിന്റെ വാദം നടക്കുകയാണ്. കെ.കെ. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരാണ് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുന്നത്.
അന്തിമവാദം കേള്‍ക്കുന്ന ബെഞ്ച് പുനസംഘടിപ്പിക്കുന്നത് അസാധാരണ നടപടിയാണ്. ജസ്റ്റിസുമാര്‍ക്ക് മറ്റു കേസുകളുടെ തിരക്കുള്ളതിനാലാണോ ബെഞ്ച് പുനസംഘടനയെന്നത് വ്യക്തമല്ല. ബെഞ്ചുകള്‍ മാറ്റുന്നതും പുനസംഘടിപ്പിക്കുന്നതും സുപ്രീംകോടതിയുടെ ആഭ്യന്തരകാര്യമായതിനാല്‍ തന്നെ ഇതുസംബന്ധിച്ച വിശദീകരണങ്ങളും ലഭ്യമല്ല.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ അഹിന്ദുക്കള്‍ക്ക് അവകാശമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത് മുസ്ലിം സമുദായാംഗമാണ്. അയാള്‍ക്ക് ഹര്‍ജി നല്കാന് അവകാശമില്ലെന്നും ബോര്‍ഡ് നിലപാടെടുത്തിട്ടുണ്ട്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കും. മറ്റു മതങ്ങളെയും ഇതുസംബന്ധിച്ചുണ്ടാകുന്ന കോടതി വിധി ബാധിക്കും. മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഇത്തരത്തിലുള്ള വിലക്ക് നിലവിലുണ്ട്. ശബരിമലയില്‍ പ്രവേശന അനുമതി നല്കിയാല് മറ്റു മതക്കാരും പ്രവേശനത്തിനായി ആവശ്യമുന്നയിക്കുംമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: