മരട്: രാജ്യത്ത് ആദ്യമായി രൂപീകരിച്ച കസ്റ്റംസ് കേഡറ്റ് കോറിന്റെ പ്രവര്‍ത്തനം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. മരട് മാങ്കായില്‍ ഗവ: ഹൈസ്കൂളാണ് കസ്റ്റംസ് കേഡറ്റ് കോര്‍ തുടങ്ങിയ ആദ്യ വിദ്യാലയം. കസ്റ്റംസ് കേഡറ്റ് കോര്‍ തുടങ്ങിയ ആദ്യ വിദ്യാലയമെന്ന നേട്ടം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
വ്യക്തിത്വ വികാസം, ഇംഗ്ലീഷ് ഭാഷാ നൈപുണ്യം, കരിയര്‍ ഗൈഡന്‍സ് എന്നിവയ്ക്കാണ് കസ്റ്റംസ് കേഡറ്റ് കോര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മുതല്‍ 11 വരെയാണ് പരിശീലനം. ആദ്യപകുതി പരേഡും രണ്ടാം പകുതിയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളുമാണ് നടക്കുന്നത്. രാജ്യാന്തര വിമാനത്താവളം, കൊച്ചി തുറമുഖം, പുറംകടല്‍ എന്നിവടങ്ങള്‍ സന്ദര്‍ശിക്കാനും കസ്റ്റംസ് ക്ലിയറന്‍സ് സംവിധാനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്ക് കഴിഞ്ഞു.
ഇന്നു രാവിലെ 11ന് മരട് മാങ്കായില്‍ സ്കൂളില്‍ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടക്കും. മരട് നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രൊഫ: കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്യും. കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന് ഐആര്‍എസ് മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. കൊച്ചിന് കസ്റ്റംസ് സൂപ്രണ്ട് കെ.സി.എസ്. പ്രശാന്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്മാന് കെ.എ. ദേവസി നിര്‍വ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല മുഹമ്മദ്, പ്രതിപക്ഷനേതാവ് ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍ ബേബിപോള്‍, ഹെഡ്മാസ്റ്റര് എന്‍.എക്സ്. ആന്‍സലം, പ്രിന്‍സിപ്പാള്‍ രശ്മി പ്രദീപ്, തൃപ്പൂണിത്തുറ ഗവ: പാലസ് സ്കൂള്‍ എച്ച്എം ഇന്ദിര എം.കെ, തൃപ്പൂണിത്തുറ ഗവ: സംസ്കൃതം സ്കൂള്‍ അധ്യാപകന് എന്‍.പി. വില്‍സണ്‍, പിടിഎ പ്രസിഡന്റ് കെ.ബി. മധുസൂദനന്, സ്റ്റാഫ് സെക്രട്ടറി ടി.എന്‍. രത്നാകരന് എന്നിവര്‍ സംസാരിക്കും.
രണ്ടാം ബാച്ചില്‍ തൃപ്പൂണിത്തുറ ഗവ: പാലസ് സ്കൂളിലേയും, തൃപ്പൂണിത്തുറ ഗവ: സംസ്കൃതം സ്കൂളിലേയും വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരട് മാങ്കായില്‍ ഗവ: സ്കൂളില്‍ തന്നെയായിരിക്കും പരേഡുകള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: