കണ്ണൂര്‍: ചക്കരക്കല്‍ പോലീസ് സ്റ്റേഷനുനേരെ സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞ് ഭീതിപരത്തിയതിലൂടെ സിപിഎം ഭരണത്തില്‍ കേരളത്തില്‍ പോലീസിനു പോലും രക്ഷയില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി ആരോപിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ചക്കരക്കല്‍ സിഐ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമാധാനകമ്മറ്റി തീരുമാനത്തിന്റെ മഷി ഉണങ്ങുന്നതിനു മുമ്പ് നടന്ന സംഭവത്തില്‍ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുന്‍ എംഎല്‍എ കെ.കെ.നാരായണന്റെ നേതൃത്വത്തില്‍ ഒരുസംഘം സിപിഎം ക്രിമിനലുകള്‍ പോലീസ് സ്റ്റേഷന് അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയും വാഹനങ്ങള്‍ തകര്‍ത്ത് പോലീസ് സ്റ്റേഷന് ചുമരില്‍ പാര്‍ട്ടി ചിഹ്നം പതിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുപോലും അറസ്റ്റ് ചെയ്യുകയോ ശക്തമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീണ്ടും പോലീസ്സ്റ്റേഷനു നേരെ അക്രമം നടത്താന്‍ സിപിഎമ്മിന് പ്രേരണയായതെന്ന് ബിജെപി ആരോപിച്ചു. പോലീസ് സ്റ്റേഷനകത്തുപോലും വേണ്ടിവന്നാല്‍ ബോംബുകള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണന് നേതൃത്വംകൊടുക്കുന്ന പാര്‍ട്ടി യുടെ ഭരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കയറൂരിവിട്ടാല്‍ ഇതിലപ്പുറവും സംഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പിന് ശേഷം ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പരമ്പരകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അക്രമം നടന്ന ചക്കരക്കല്‍ പോലീസ് സ്റ്റേഷന് ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത്, നേതാക്കളായ എ.ഒ.രാമചന്ദ്രന്, ടി.സി.മനോജ്, ആര്.കെ.ഗിരിധരന്, കെ.പി.ഹരീഷ് ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: