ഇരിട്ടി: ഇരിട്ടി ടൗണിലും പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഇരിട്ടി പാലത്തിന്റെ സമീപപ്രദേശങ്ങളിലും മതിയായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ഇരിട്ടി യൂണിറ്റ് അഡ്വ.ശ്രീജിത്ത് മുഖേന 2015 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുത്തരവ്.
ഇരിട്ടി നഗരസഭയുടെ ഭാഗമായ ഇരിട്ടി പട്ടണത്തിലെയും പായം പഞ്ചായത്തില്‍പ്പെട്ട ഇരിട്ടി പാലത്തിനു സമീപത്തെയും പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പ്രവര്‍ത്തനം നിര്ത്തിവെപ്പിക്കാനാണ് കോടതിയുത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരിട്ടി നഗരസഭാ സെക്രട്ടറി, പായം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇരിട്ടി എസ്ഐ, പൊതുമരാമത്ത് എക്സി. എഞ്ചിനീയര്‍, ആരോഗ്യവകുപ്പ് ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫുഡ് ആന്റ് സേഫ്റ്റി അസി.കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും യാതൊരുവിധ ലൈസന്‍സോ നികുതികളോ അടക്കാതെ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പ്രയാസം സൃഷ്ട്ടിക്കുന്നതായാണ് പരാതിയില്‍ അസോസിയേഷന് ചൂണ്ടിക്കാട്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: