വിഴിഞ്ഞം(തിരുവനന്തപുരം): ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍. പൂങ്കുളം താന്നിനിന്നവിള തൂക്കുപാലത്തില്‍ ചരുവിള പുത്തന്‍ വീട്ടില്‍ മരിയാദാസനെ (45)യാണ് ആക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യ ഷീജ (40) അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമെന്ന് കരുതുന്നു. കോളിയൂര്‍ തൊട്ടിപ്പാലം ചാനലിനു സമീപത്തെ വീട്ടിലാണ് മരിയാദാസും ഭാര്യ ഷീജയും മക്കളും താമസിച്ചിരുന്നത്. പുലര്‍ച്ചെ മക്കള്‍ ഉറക്കമുണര്‍ന്നപ്പോഴാണ് ഹാളിനുള്ളില്‍ വെട്ടേറ്റ നിലയില്‍ മാതാപിതാക്കളെ കണ്ടത്. കുട്ടികളുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. നാട്ടുകാര്‍ പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചതനുസരിച്ച് എത്തിയ തിരുവല്ലം പോലീസാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ഷീജയെ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.
മരിയാദാസ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഷീജയ്ക്കും ഒന്നിലധികം വെട്ടുകള്‍ ഏറ്റു മരിയാദാസിന്റെ തലയിലും മുഖത്തും ഒന്നിലേറെ മാരകമായ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പുറകിലത്തെ വാതില്‍ തകര്‍ത്ത നിലയിലാണ്.
മരിയാദാസിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊതുദര്‍ശനത്തിന് ശേഷം പാലപ്പൂര് ആര്‍സി ചര്‍ച്ചില്‍ സംസ്കരിച്ചു. ആന്സിദാസ് (14), അഭയ്ദാസ് (12) എന്നിവര്‍ മക്കളാണ്. നേമം എംഎല്‍എ ഒ. രാജഗോപാല്‍, ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ എസ്. സുരേഷ്, നഗരസഭാ കൗണ്‍സിലര്‍ എം.ആര്. ഗോപന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലതാകുമാരി, നേതാക്കളായ സുധര്‍മ്മ, പൂങ്കുളം സതീഷ്, കോവളം പ്രവീണ്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
മോഷണശ്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെങ്കിലും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഡ്വാഗ് സ്ക്വാഡും തെളിവെടുത്തു. എഡിജിപി സന്ധ്യ, ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി ശിവവിക്രം, എസിമാരായ സുധാകരന്‍പിള്ള, റെജി ജേക്കബ്, പ്രമോദ്, സിഐ ന്യൂമാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഷീജയ്ക്ക് അതിസങ്കീര്‍ണ ശസ്ത്രക്രിയ
വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയ്ക്ക് (40) അടിയന്തര അതിസങ്കീര്‍ണ ന്യൂറോസര്‍ജറി നടത്തി. ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതിസങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്.
ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി 7.30 വരെ നീണ്ട ശസ്ത്രക്രിയയാണ് ഷീജയ്ക്ക് നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ ഷീജ ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണത്തിലാണ്. മുഖത്തും തലയിലുമായി ഷീജയ്ക്ക് മൂന്ന് വെട്ടുകളാണ് ഏറ്റത്. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ്.
ഇടത് ചെവിക്ക് മുകളിലായി തലയ്ക്കേറ്റ വെട്ട് ആഴത്തിലുള്ളതാണ്. ഈ ഭാഗത്താണ് അടിയന്തര സര്‍ജറി നടത്തിയത്. മറ്റു രണ്ട് മുറിവുകളും തുന്നിക്കെട്ടി. ശരീരത്തില്‍ മറ്റ് ഭാഗങ്ങളില്‍ മുറിവുകളില്ല. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി വിഭാഗങ്ങള്‍ സംയോജിച്ചാണ് ഷീജയുടെ ചികിത്സകള്‍ ക്രമീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: