കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ബി.എ. ആളൂര്‍. ദല്‍ഹി നോര്‍ത്തിലെ അഭിഭാഷകനാണ് ജിഷ കേസ് ഏറ്റെടുക്കണണെന്നാവശ്യപ്പെട്ടതെന്ന് ആളൂര്‍ ജന്മഭൂമിയോട് പറഞ്ഞു. അമീറുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിടീക്കാനും ഇന്നലെ ജയില്‍ സൂപ്രണ്ടിനെ കാണാന്‍ ശ്രമിച്ചെങ്കിലും കോടതിയുടെ പ്രത്യേക അനുമതി വേണ്ടതിനാല്‍ സാധിച്ചില്ല.
നേരത്തെ പ്രതിക്ക് അഭിഭാഷകന് ഇല്ലാതിരുന്നതിനാല്‍ കോടതി തന്നെ അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. ഇതു പ്രകാരം കോടതി നിയോഗിച്ച അഡ്വ. പി. രാജന് പ്രതിയെ നേരില്‍ കണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബി.എ. ആളൂര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ അഭിഭാഷകനായ അഡ്വ. രാജനെയും താന്‍ കാണുമെന്ന് അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.
മുംബൈയില്‍ അധോലോക സംഘങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്ന ബി.എ. ആളൂര്‍ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ കേസില്‍ ഹാജരായതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോവിന്ദച്ചാമിക്ക് കീഴ്കോടതി മുതല്‍ സുപ്രീം കോടതിയില്‍ വരെ ഹാജരാകുന്ന ആളൂരിന് ഫീസ് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ കൊടും ക്രിമിനലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഒരാള്‍ക്ക് വേണ്ടി വാദിക്കാന്‍ പണമെറിയുന്നത് ആരാണെന്നത് സംബന്ധിച്ച കാര്യം ഇപ്പോഴും ദൂരുഹമാണ്.
ജിഷകേസിലും അമീറിനുവേണ്ടി വീട്ടുകാരല്ല ഇയാളെ സമീപിച്ചതെന്നാണ് അറിയുന്നത്. കീഴ്കോടതിയില്‍ സൗമ്യകേസ് വിചാരണ വേളയില്‍ പ്രതിഭാഗം അഭിഭാഷകനുവേണ്ടി ഇത്രയും അധികം പണം ചെലവഴിക്കുന്നത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നിരുന്നു. എരുമപ്പെട്ടിയിലെ ഇയാളുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോള്‍ ജിഷകേസില്‍ ഇയാള്‍ വരുന്നതോടെ ദുരൂഹത വര്‍ദ്ധിക്കുകയാണ്.
ഇതിനിടെ കാക്കനാടുള്ള ജില്ല ജയിലില്‍ കഴിയുന്ന പ്രതി അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ല. കുറുപ്പംപടി സിഐ സ്ഥലത്തിലാത്തതിനാലാണ് കോടതിയില്‍ ഹാജരാക്കുന്നത് മാറ്റിവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: