തിരുവനന്തപുരം: കലയും സംസ്കാരവും ദേശവ്യാപകമായി പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് യോഗേന്ദ്ര തലസ്ഥാനത്ത്. സംസ്കാര്‍ ഭാരതിയുടെ സ്ഥാപകനും 76 വര്‍ഷമായി പ്രചാരകജീവിതത്തില്‍ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയുമാണിദ്ദേഹം. 93 വയസ്സുള്ള യോഗേന്ദ്ര തന്റെ 17-ാമത്തെ വയസ്സിലാണ് പ്രചാരക ദൗത്യം ഏറ്റെടുക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരിന് സമീപമുള്ള ബസ്തി ജില്ലയില്‍ 1924 ജനുവരി ഏഴിനാണ് ഇദ്ദേഹം ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ദേശീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ആര്‍എസ്എസില്‍ ചേര്‍ന്നു. ശാഖാ പ്രവര്‍ത്തനങ്ങളിലൂടെ പടിപടിയായി വളര്‍ന്ന് സംഘ പ്രചാരകനായി. വിവിധ ക്ഷേത്രങ്ങളിലും തലങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഭാരതീയ സാംസ്കാരിക പൈതൃകം നിലനിര്‍ത്താനും സംരക്ഷിക്കാനുമായി 1981 ലാണ് സംസ്കാര്‍ ഭാരതി സ്ഥാപിച്ചത്. സംസ്കാര്‍ ഭാരതിയുടെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ലഖ്നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യോഗേന്ദ്ര കലാസാഹിത്യാദികളുടെ ദേശവ്യാപക പ്രചാരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് തപസ്യ കലാ സാഹിത്യ വേദി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതി ഭവനില്‍ യോഗേന്ദ്രയ്ക്ക് സ്വീകരണം നല്കി. രാജ്യത്തെമ്പാടുമുള്ള കലാകാരന്മാരെ തിരിച്ചറിഞ്ഞ് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കള്‍ച്ചറല്‍ മാപ്പിംഗ് ആവിഷ്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സാംസ്കാരിക വകുപ്പില്‍ നിന്ന് ഓരോ കലാകാരനും പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഇതിലൂടെ അവര്‍ക്ക് സംരക്ഷണമൊരുക്കലാണ് ലക്ഷ്യമിടുന്നത്.
തപസ്യ ജില്ലാ പ്രസിഡന്റ് അനില്‍ വൈദ്യമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ പി. നാരായണക്കുറുപ്പ്, ഡോ. സി.ജി. രാജഗോപാല്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, പി. രാജശേഖരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: