തിരുവനന്തപുരം: എണ്‍പത്തഞ്ച് വയസ്സു തികഞ്ഞ തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദാക്ഷായണി ആനയെ ‘ഗജമുത്തശ്ശി’ പട്ടം നല്കി ആദരിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള അമ്പലങ്ങളിലെ 33 ആനകളില്‍ ദാക്ഷായണിയാണ് ഇന്ന് ഏഷ്യയില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും പ്രായം കൂടിയ പിടിയാന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചശേഷം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നുമാണ് ദാക്ഷായണി ആനയെ ലഭിച്ചത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് തികഞ്ഞ പ്രൗഢിയോടെ വര്‍ഷങ്ങളായി ദാക്ഷായണിയെ എഴുന്നെള്ളിച്ചുവരികയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്തുവച്ച് ജൂലൈ 20നാണ് ദാക്ഷായണിയെ ‘ഗജമുത്തശ്ശി’ പട്ടം നല്കി ആദരിക്കുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, മെമ്പര്‍ അജയ് തറയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ചിര പ്രതിഷ്ഠനേടിയ പ്രതിഭാധനരെ ചടങ്ങില്‍ ആദരിക്കും. ആനയെ ആദരിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച്കൊണ്ട് ആനയുടെ തത്സമയ ചിത്രരചനാ മത്സരവും ആനകളുടെ സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്വിസ്, പ്രസംഗം, ഉപന്യാസം എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: