വടകര/ മലപ്പുറം: വടകര റെയില്‍വേ സ്റ്റേഷന് പ്ലാറ്റ് ഫോമിന് സമീപത്ത് നിന്നു ബോംബുകള്‍ കണ്ടെത്തുകയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി ഉയരുകയും ചെയ്തു. ഭീഷണി ഉയര്‍ത്തിയ ആള് പിടിയിലായി.
വടകര പ്ലാറ്റ്ഫോമിന് വടക്ക് സിഗ്നല്‍ ബോക്സിനു മുകളില്‍ കടലാസ്സില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് കണ്ടതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ബോംബ് കസ്റ്റഡിയില്‍ എടുത്തു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കോഴിക്കോട് നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വടകര പോലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ ചെയ്ത് പറഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു. താനൂര്‍ കണ്ണംകുളം കള്ളിയത്ത് ഇസ്മയില്‍(35) ആണ് പിടിയിലായത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ജില്ലാ ആസ്ഥാനത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലേക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടന്‍ താനൂര്‍ പോലീസ് സ്റ്റേഷനിലേക്കും തിരൂര്‍ ഡിവൈഎസ്പിക്കും സന്ദേശം കൈമാറി.
പക്ഷേ പരിശോധനയില്‍ വ്യാജഭീഷണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇസ്മായിലിന് മാനസികമായി തകരാറുള്ളതായി പോലീസ് പറഞ്ഞു. താനൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: