തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വയൽനിയമഭേദഗതി നിയമം ഇടതുമുന്നണി റദ്ദാക്കി. പത്ത് ഏക്കർ നെൽവയൽ വരെ സ്വകാര്യ ആവശ്യത്തിനായി നികത്താം എന്നായിരുന്നു മുൻ സർക്കാരിന്റെ ഭേദഗതി. ഒരു വർഷം കൊണ്ട് നെൽവയൽ ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്നും ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം സെപ്തംബർ 9ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കാര്യം പരിഗണിച്ചതും പിന്നീട് ഓർഡിനൻസിന് രൂപം നൽകുകയും ചെയ്തത്. വയൽ നികത്താൻ അനുമതി നൽകിയത് ഏറെ വിവാദമായിരുന്നു. നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്ലാത്തതിനാൽ 2008 ന് ശേഷമുള്ള നിലം നികത്തലും ഈ ഭേദഗതിയോടെ അംഗീകരിക്കപ്പെടുമെന്ന് ആക്ഷേപവും ഉയർന്നിരുന്നു.
അതേസമയം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച മെഡിക്കൽകോളജുകൾ ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് എയിംസ് നിലവാരത്തിലേക്ക് ഉയർത്തും. തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളിൽ ഡയാലിസീസ് യൂണീറ്റ് സ്ഥാപിക്കും. മെഡിക്കൽകോളജ്, ജനറൽ ആശുപത്രി എന്നിവയുടെ നവീകരണത്തിന് 1000 കോടി രൂപ വകയിരുത്തും. മെഡിക്കൽ വിദ്യാഭ്യാസത്തിനായി 100 കോടി വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
നെല്ല് സംഭരണത്തിനായി 385 കോടിമാറ്റിവയ്കും. തീരസംരക്ഷണത്തിനായുള്ള പദ്ധതികൾ പാളിപോയവയാണെന്ന് പറഞ്ഞ ധനമന്ത്രി കടലോരമേഖയിൽ താമസിക്കുന്നവർക്ക് താൽപര്യം ഉണ്ടെങ്കിൽ സുരക്ഷിതമേഖലയിലേക്ക് മാറി താമസിക്കുവാൻ 10 ലക്ഷം നൽകും. വിഴിഞ്ഞത്തെ പുനരിധിവസിക്കപ്പെട്ടവരുടെ ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് കീഴില്‍ പുതിയ മരുന്ന് കമ്പനി ആരംഭിക്കും. കുതിച്ചുയരുന്ന മരുന്നിന്റെ വില നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. പൊതു മേഖലയുടെ കീഴില്‍ മരുന്ന് കമ്പനി തുടങ്ങുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ മരുന്ന് എത്തിക്കുന്നതിന് സഹായിക്കും. കൂടാതെ മരുന്ന് കമ്പനികളുടെ കുത്തകയ്ക്ക് പുതിയ പദ്ധതി തടയിടുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: