കോഴിക്കോട്: ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനം വെറുതെയായി. പരാധീനതകള്‍ നിരവധി അനുഭവിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷയാണ് ഇന്നലെ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയുടെ സന്ദര്‍ശനത്തോടെ ഇല്ലാതായത്. 1961 ലെ സ്റ്റാഫ് പാറ്റേണ്‍ നിലവിലുള്ള ഇവിടെ ഡോക്ടര്‍മാര്‍ മുതല്‍ ജീവനക്കാരുടെ കുറവ് ദൈനംദിന നടത്തിപ്പിനെ തകിടം മറിയ്ക്കുകയാണ്. എന്നാല്‍ ഇതിനൊന്നും പരിഹാരമുണ്ടാക്കുമെന്ന പ്രഖ്യാപനം പോലും നടത്താതെയാണ് ആരോഗ്യ മന്ത്രി സ്ഥലം വിട്ടത്.
മറ്റ് മെഡിക്കല്‍ കോളേജുകളിലേയ്ക്ക് കൊണ്ടുപോയ കോഴിക്കോട്ടെ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ചില തസ്തികകള്‍ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യത്തിനും പരിഹാരമുണ്ടായില്ല. കഴിഞ്ഞ 10 വര്‍ഷമായി നഴ്സുമാരുടെ ഒരു തസ്തികപോലും ഇവിടെ സൃഷ്ടിച്ചിട്ടില്ല. താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന നഴ്സുമാര്‍ക്ക് വ്യത്യസ്ത തട്ടിലുളള വേതനം നല്‍കുന്നത് നഴ്സുമാരില്‍ അസംതൃപ്തി വളര്‍ത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താമസിക്കാന്‍ നല്ല ഹോസ്റ്റലുകളോ ക്വാര്‍ട്ടേഴ്സുകളോ ഇല്ല. ജീവനക്കാരുടെ 85 തസ്തികകള്‍ നികത്താനുണ്ട്. ആശുപത്രി വികസന സമിതി കഴിഞ്ഞ 8 മാസമായി ചേര്‍ന്നിട്ടില്ല. ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് തീരുമാനമാകാതെയാണ് തെരക്കിട്ട സന്ദര്‍ശനത്തിന് ശേഷം മന്ത്രി മടങ്ങിയത്. മന്ത്രിയോടൊപ്പം മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന് എന്നിവരുമുണ്ടായിരുന്നു.
സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ ജില്ലാ ആശുപത്രികള്‍ ശക്തിപ്പെടുത്തി മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളുടെ ഒഴുക്ക് ക്രമീകരിക്കുന്ന സാഹചര്യമൊരുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ, ഷൈലജ പറഞ്ഞു. റാഗിംഗിന് വിധേയമാക്കപ്പെട്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയെന്ന വിദ്യാര്‍ത്ഥിനിയെയും ക്യാഷ്വാലിറ്റി -ഒ.പി വിഭാഗങ്ങളും സന്ദര്‍ശിച്ചശേഷം നടത്തിയ വകുപ്പ് തലവന്മാരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാധാരണ പനിക്ക് പോലും മെഡിക്കല്‍ കോളേജുകളെ സമീപിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്. മെഡിക്കല്‍ കോളേജുകളെ പൂര്‍ണ്ണമായും റഫറല്‍ രോഗികളെ പ്രവേശിപ്പിക്കുന്ന കേന്ദ്രമാക്കുകയും അവിടെ പഠനത്തിന്റേയും ഗവേഷണത്തിന്റേയും കേന്ദ്രമാക്കി മാറ്റുകയുമാണ് വേണ്ടത്. പ്രാഥമിക -സാമൂഹ്യകാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും നല്ല താലൂക്ക് ആശുപത്രികളൊരുക്കുകയും ചെയ്യണം. ഈ നടപടികളിലൂടെ കേരളത്തിലെ അഞ്ച് മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍- ഓഫീസ് -എച്ച്.ഡി.എസ് ജീവനക്കാര്‍, നഴ്സുമാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം നല്കുന്നതിനാല് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ താല്‍ക്കാലിക നിയമനത്തിന് മതിയായ ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ.എം.കെ.മുനീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.പ്രതാപന്., സൂപ്രണ്ട് ഡോ.എ.സി സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: