നാദാപുരം: കല്ലാച്ചിയില്‍ അക്രമികള്‍ വീണ്ടും അഴിഞ്ഞാടി. കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്തെ നാല് കടകള്‍ക്കു നേരെ അക്രമികള്‍ സ്ഫോടക വസ്തു എറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കല്ലാച്ചി കൈരളി കോംപ്ലക്സിലെ കട,ഹോട്ടല്‍,തുണിക്കട,ചെരിപ്പുകട എന്നിവയ്ക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞത്. നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ സഹോദരനായ യൂത്ത് ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലും ബൈക്കുകളിലുമായെത്തിയ ഇരുപതംഗ സംഘമാണ് ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് താണ്ഡവമാടിയത്. നാദാപുരം ഭാഗത്തുനിന്നെത്തിയ സംഘം വഴിനീളെ കാറില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞുകൊണ്ടാണ് കല്ലാച്ചിയിലെത്തിയത്. ഹോട്ടലിനു പുറത്ത് ചങ്ങലയിട്ടു ബന്ധിച്ച ആറോളം ഗ്യാസ് സിലണ്ടറുകളിലേക്കാണ് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞത്. ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപ്പിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്ഫോടക വസ്തു എറിയെരുതെന്ന് പറഞ്ഞുകൊണ്ട് സമീപത്തുള്ളവര്‍ അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അക്രമികള്‍ കൂട്ടാക്കിയില്ല. അപകടം മനസ്സിലാക്കിയ ഹോട്ടലുടമയും ജോലിക്കാരും ഉടന്‍ തന്നെ സിലണ്ടര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മാധ്യമപ്രവര്ത്തകന് മമ്മുവിന്റെ ഇന്റര്‍നെറ്റ് കഫേക്കുനേരെയും അക്രമികള്‍ സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടനത്തില്‍ കടയുടെ ടൈലുകള്‍ തകര്‍ന്നിട്ടുണ്ട്. അക്രമത്തെ ചോദ്യം ചെയ്ത കെട്ടിടമുടമയുടെ മകനെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്കിടെ അക്രമ സംഭവം നടക്കുന്ന കല്ലാച്ചി ടൗണില്‍ ഒരു മണിക്കൂറോളം അക്രമികള്‍ അഴിഞ്ഞാടിയിട്ടും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള നാദാപുരം പോലീസ് സംഭവ സ്ഥലത്ത് എത്താത്തത് വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: