നാരായണമുനി വിചാരിച്ചു. ‘തപോവിഘ്നത്തിനായി ഇന്ദ്രന് പറഞ്ഞയച്ച ഇവര്‍ എത്ര നിസ്സാരര്‍! ഇവരേക്കാള്‍ സുന്ദരികളെ സൃഷ്ടിക്കാന്‍ എനിക്കാകുമല്ലോ!’ അദ്ദേഹം തന്റെ തുടയില്‍ ഒന്നാഞ്ഞടിച്ചു. ഉടനെയതാ ഒരപൂര്വ്വസുന്ദരി പ്രത്യക്ഷയായി. വന്നണഞ്ഞ സ്വര്ഗ്ഗനാരികളെക്കാള് അതി സുന്ദരിയായ അവളെക്കണ്ട് എല്ലാവരും വിസ്മയിച്ചു.
മുനിയുടെ തുടയില്‍ നിന്നും ഉണ്ടായതിനാല്‍ ഉര്‍വശി എന്നവള്‍ക്ക് പേരുമുണ്ടായി. അവിടെ സന്നിഹിതരായ ദേവാംഗനമാര്‍ക്ക് തോഴിമാരായി അത്രതന്നെ നാരീമണികളെയും നാരായണമുനി സൃഷ്ടിച്ചു. അവരെല്ലാം മുനിമാരെ തൊഴുതുവണങ്ങി നിന്നു. തപസ്സിന്റെ മാഹാത്മ്യം എത്രവലുതാണെന്ന് മനസ്സിലാക്കിയ അവര്‍ ഇങ്ങിനെ പറഞ്ഞു: മാമുനിശ്രേഷ്ഠരായ നിങ്ങളെ സ്തുതിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. പൊതുവേ പറഞ്ഞാല്‍ ഞങ്ങള്‍ തൂകുന്ന കാമശരത്തിന്റെ വിഷം ബാധിക്കാത്തതായി ആരും തന്നെയില്ല.
എന്നാല്‍ നിങ്ങള്‍ക്ക് അതെത്ര നിസ്സാരമായി അതിജീവിക്കാനായി! നിങ്ങളുടെ മനോധൈര്യത്തെ മനസ്സിലാക്കാത്ത ഞങ്ങള്‍ മൂഢര്‍ തന്നെ. ഇന്ദ്രിയ സംയമനം നേടിയ, ദമശമാദികള്‍ സ്വായത്തമായ നിങ്ങളെ മയക്കാന്‍ ഇന്ദ്രന് അയച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അവിടുത്തെ ക്ഷമാശക്തി അപാരം തന്നെ. അല്ലെങ്കില്‍ ഞങ്ങളെ ശപിച്ചു ഭസ്മമാക്കാന്‍ നിങ്ങള്‍ക്ക് നിഷ്പ്രയാസം സാധിക്കുമായിരുന്നുവല്ലോ! അവിടുത്തെ ദര്‍ശനം തന്നെ ഞങ്ങള്‍ അനുഗ്രഹമായി കണക്കാക്കുന്നു. മഹാനുഭാവന്മാര് കേവലം തുച്ഛമായ കാര്യത്തിനായി മറ്റുള്ളവരെ ശപിച്ച് തങ്ങളുടെ തപോബലം നശിപ്പിക്കുകയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
വ്യാസന് തുടര്‍ന്നു. ബ്രഹ്മസംഭവരും മുനിശ്രേഷ്ഠന്മാരുമായ നരനാരായണന്മാര് അവരെ അനുഗ്രഹിച്ചു. ‘വരം എന്തുവേണമെങ്കിലും ചോദിക്കാം. ഉര്‍വശിയെ സ്വര്‍ഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ്ക്കൊള്ളുക.
ഇന്ദ്രന് ഞങ്ങളുടെ വക സമ്മാനമായിരിക്കട്ടെ അവള്. ദേവന്മാര്ക്ക് സ്വസ്തി ഭവിക്കട്ടെ. ഇനി ആരുടെയും തപസ്സുമുടക്കാന്‍ തുനിഞ്ഞിറങ്ങരുത്.’
അപ്പോള്‍ ദേവിമാര്‍ പറഞ്ഞു: മുനി ശ്രേഷ്ഠ, മഹാഭാഗ, നാരായണ, ഭക്തിയോടെ അങ്ങയെ സേവിക്കാന്‍ വന്ന ഞങ്ങള്‍ ഇനി എങ്ങോട്ട് പോകാന്‍? അഭീഷ്ടവരമായി ഞങ്ങള്‍ക്ക് വേണ്ടത് അവിടത്തെ പരിചരിക്കാനുള്ള യോഗമാണ്. ഞങ്ങളെ സ്വീകരിച്ചാലും. ഉര്വ്വശിയടക്കമുള്ള പതിനാറായിരത്തി അമ്പതു ദേവാംഗനകളും സ്വര്‍ഗ്ഗത്തിലേയ്ക്ക് മടങ്ങിക്കൊള്ളട്ടെ. ഞങ്ങള്‍ നിങ്ങളെ വരിച്ച് ഇവിടെത്തന്നെ കഴിയാം.
ഞങ്ങളുടെ ആഗ്രഹം നിഷേധിക്കരുതേ. കാമാര്ത്ഥികളായ നാരികളെ നിരാശപ്പെടുത്തരുത് എന്നുണ്ടല്ലോ! ഞങ്ങള്‍ ഇവിടെയെത്തിയത് ഭാഗ്യം കൊണ്ടാണ്. ഞങ്ങളെ ഉപേക്ഷിക്കരുതേ! ഇത് കേട്ട് മുനിമാര്‍ പറഞ്ഞു: ഞങ്ങള്‍ ആയിരം കൊല്ലം തപസ്സുചെയ്തു നേടിയ ഇന്ദ്രിയ സംയമത്വം ഇല്ലാതാക്കാനാണ് നിങ്ങള്‍ അവശ്യപ്പെടുന്നത്. മൃഗസമാനരായി ബുദ്ധിയുള്ളവര്‍ ജീവിക്കണമെന്നോ? അങ്ങിനെയുള്ള സുഖാസക്തി ഞങ്ങള്‍ക്ക് ഇല്ല താനും. അപ്പോള്‍ ദേവാംഗനമാര്‍ പറഞ്ഞു: സ്പര്‍ശനസുഖം തന്നെയാണ് അഞ്ചു വിഷയങ്ങളില്‍ ഏറ്റവും ഉത്തമം. അതാസ്വദിച്ചുകൊണ്ട് ഈ ഗന്ധമാദനത്തില്ത്തന്നെ കഴിയുക. സ്വര്‍ഗ്ഗം ഇതിനേക്കാള്‍ ഒട്ടും മികച്ചതല്ല. ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചാലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: