അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെയുള്ള പരാതി ഗുജറാത്ത് ഹൈക്കോടതി തള്ളി. കഴിഞ്ഞവര്‍ഷം അവസാനം അഹമ്മദാബാദില്‍ മോഡി നടത്തിയ മൂന്ന് ദിവസത്തെ ഉപവാസത്തിനായി ചെലവാക്കിയ തുക തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പരിപാടിയുടെ ചെലവ് സംബന്ധിച്ച തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യ, ജസ്റ്റിസ് കെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റേതാണ് വിധി. രാജേഷ് മോട എന്നയാളാണ് സ്വകാര്യ അന്യായം നല്‍കിയത്.
എന്നാല്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ സെല്‍ സംസ്ഥാന അധ്യക്ഷ രത്ന വോറ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. 2011 സപ്തംബര്‍ 17 മുതല്‍ 19 വരെ നടന്ന സദ്ഭാവന പരിപാടി ഒരു ഗവണ്മെന്റ് പരിപാടിയോ പൊതുകാര്യ പ്രസക്തമായതോ അല്ലെന്നാണ് അവരുടെ വാദം.
സദ്ഭാവനാ പരിപാടി ധര്മത്തിന് വേണ്ടിയാണെന്ന് പറഞ്ഞെങ്കിലും ബിജെപി രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കുന്നതിനുവേണ്ടി നടത്തിയ പരിപാടിയാണെന്ന് മോട വാദിച്ചു. അതുകൊണ്ട് പരിപാടിയുടെ ചെലവ് ബിജെപിയോ മോഡി വ്യക്തിപരമായോ സഹിക്കണം. കഴിഞ്ഞവര്‍ഷം മോട സ്വകാര്യ അന്യായം നല്‍കിയിരുന്നുവെങ്കിലും സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി കോടതി തിരിച്ചയക്കുകയായിരുന്നു.
ഇതേ വിഷയത്തില്‍ പത്രവാര്‍ത്തകളെ ഉദ്ധരിച്ച് കെ.ജി.പണ്ഡിറ്റ് എന്ന ഒരു അഭിഭാഷകന് അന്യായം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പരാതി നിരസിക്കുകയായിരുന്നു.
ഗുജറാത്തിലെ എല്ലാ ജില്ലകളിലും മോഡി തുടര്‍ച്ചയായി മുപ്പത്തിമൂന്ന് ദിവസത്തെ ഉപവാസം നടത്തിയിരുന്നു. ഇത്തരം പരിപാടികളില്‍ വച്ച് ഒട്ടേറെ വികസന പരിപാടികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ഖജനാവിന് വന്‍ നഷ്ടം വരുത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: