പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളുടെ അവസ്ഥ ദയനീയം. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചയ്ക്കു ശേഷം ചികില്സയില്ലാത്തത് രോഗികളെ വലയ്ക്കുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അരൂക്കുറ്റി നിവാസിയായിരുന്ന ഗൃഹനാഥന് നെഞ്ചുവേദന അനുഭവപ്പെട്ട് വൈദ്യസഹായം ആവശ്യമായപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയില്ലാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ വീട്ടിലെത്തിക്കേണ്ടി വന്നതും പിന്നീട് ഈയാള് മരിച്ചതും ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. അരൂക്കുറ്റി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സായാഹ്ന ഒപി നടത്തിയിരുന്നു.
വൈകിട്ട് ഏഴു വരെ ഒരു ഡോക്ടറുടെ സേവനമുണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ സായാഹ്ന ഒപിയില്‍ എത്തിയിരുന്നു. ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്നാണ് അത് നിര്‍ത്തിയത്. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നിന്ത്രണത്തിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഉച്ചയ്ക്കു ശേഷം പുതിയതായി ആര്‍ക്കെങ്കിലും രോഗമോ, അപകടമോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ താണ്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. തൈക്കാട്ടുശേരിയിലും സായാഹ്ന ഒപി പ്രവര്‍ത്തിക്കുന്നില്ല,
ഇവിടെയും മുന്‍പ് സായാഹ്ന ഒപി ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. നൂറോളം രോഗികളാണ് സായാഹ്ന ഒപിയെ ആശ്രയിച്ചിരുന്നത്. ഉച്ചയ്ക്കുശേഷം ഒരാള്‍ക്ക് രോഗമോ, അപകടമോ ഉണ്ടായാല്‍ ചേര്‍ത്തലയിലെ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രിയിലെത്തിയാലെ ചികില്‍സ ലഭിക്കുകയുള്ളു. തുറവൂര്‍ താലൂക്ക് ആശുപത്രിയിയുടെയും അവസ്ഥ മറ്റൊന്നല്ല.
പള്ളിപ്പുറം, പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉച്ചയ്ക്കു ശേഷം ചികില്‍സയില്ല. കിടത്തിചികില്സയുമില്ല. അടുത്തിടെ പനി, ഛര്‍ദി, വയറിളക്ക രോഗങ്ങള്‍ ബാധിച്ച പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചത്.
ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സിങ് അസിസ്റ്റന്റ്, വൃത്തിയാക്കല്‍ ജീവനക്കാര്‍ എന്നിവരുടെ കുറവുമുണ്ട്. പള്ളിപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രണ്ടു ഡോക്ടറും പാണാവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുമാണുള്ളത്. പാണാവള്ളിയില്‍ രണ്ടു ഡോക്ടര്‍ വേണമെന്ന് ആവശ്യമുണ്ട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ആരോഗ്യ വകുപ്പില്‍ നിന്നു വിരമിച്ച ഡോക്ടര്‍മാരുടെയും സ്വകാര്യ ഡോക്ടര്‍മാരുടെയും സേവനം പാര്‍ട് ടൈം ആയെങ്കിലും ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. അരൂക്കുറ്റി, തൈക്കാട്ടുശേരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍പ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും അതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: