കൊച്ചി: സംസ്ഥാനത്തെ കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് അതു നിര്‍മിച്ചു നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി അറിയിച്ചു. എറണാകുളം കളക്ടറേറ്റ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം പത്രസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
അംഗങ്ങളായ മീന കുരുവിള, നസീര്‍ ചാലിയം എന്നിവരും പങ്കെടുത്തു. കമ്മീഷന്റെ വിവിധയിടങ്ങളില്‍ നടത്തിയ സിറ്റിംഗുകളില്‍ ലഭിക്കുന്ന പരാതികളില്‍ ഏറെയും അങ്കണവാടികള്‍ സംബന്ധിച്ചാണ്. കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇതിനകം അനവധി കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി അവര്‍ പറഞ്ഞു. വെറുതെ കിടക്കുന്ന സ്ഥലമുണ്ടെങ്കില്‍ അത് ഏറ്റെടുത്ത് അവിടെ കെട്ടിടം നിര്‍മിക്കാന്‍ നടപടിയെടുക്കണമെന്നു പഞ്ചായത്തുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.
കെട്ടിടമില്ലാത്ത ഇടങ്ങളില്‍ മതിയായ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തീരമേഖലയിലെ അംഗനവാടികളില്‍ വൈദ്യുതി കണക്ഷനായി ഐസിഡിഎസ് ഓഫീസറുടെ ശിപാര്‍ശയില്‍ അത് അനുവദിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതുപോലെ കുട്ടികളുടെ ജീവനു ഭീഷണിയായി കെട്ടിടങ്ങളുടെ സമീപത്തു നില്ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് അതതു പഞ്ചായത്തുകള്‍ നടപടിയെടുക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.
12 പരാതികളാണ് കമ്മീഷന് പരിഗണിച്ചത്. ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് നടപ്പുവഴിയൊരുക്കാന് മുമ്പ് കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വിധി വരുന്നതുവരെ താത്കാലികമായി ഉടന്‍ നടപടിയെടുക്കാന്‍ ആര്‍ഡിഒയ്ക്കു നിര്‍ദേശം നല്കി. കുട്ടികള്‍ ഏണി വച്ച് മതില് കടന്ന് സ്കൂളില്‍ പോകുന്ന പത്രവാര്‍ത്ത കണ്ട് കമ്മീഷന് ഇക്കാര്യത്തില്‍ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഭൂവുടമ വഴങ്ങുന്നില്ലെങ്കില്‍ സിവില്‍ കേസ് നടപടികള്‍ സ്വീകരിക്കാന്‍ സ്കൂള്‍ ഹെഡ്മാസ്റ്ററോടു നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
നെടുമ്പാശേരി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ ഒരു കുട്ടിക്ക് പോലീസ് മര്‍ദനമേറ്റുവെന്ന പരാതി ഇന്നലെ പരിഗണനയ്ക്ക് എടുത്തുവെങ്കിലും പരാതിക്കാര്‍ ഹാജരായില്ല. എന്നാല്‍ ഈ കേസില്‍ മര്‍ദനം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കമ്മീഷന് വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി സാക്ഷികളോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് വാറന്റ് അയയ്ക്കാന്‍ കമ്മീഷന് ഉത്തരവിട്ടു.
തേവര ഫിഷറീസ് സ്കൂളില്‍ സുനാമി ഫണ്ടില്‍പ്പെടുത്തി ഇനിയും പൂര്‍ത്തിയാകാത്ത കെട്ടിടം പൂര്‍ത്തിയാക്കി കൈമാറാന്‍ കൊച്ചി കോര്പറേഷന് നിര്‍ദേശം നല്കി. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധ ശല്യമുണ്ടെന്നു പരാതി ലഭിച്ചിരുന്നു. ഈ സ്കൂളില്‍ കമ്മീഷന് മുമ്പ് പരിശോധന നടത്തിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കണം.
സിബിഎസ്ഇ സ്കൂളില്‍ ചോദ്യപേപ്പര്‍ മാറിപ്പോയതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ സിബിഎസ്ഇ അധികൃതരോടു നേരിട്ടു ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടു. വെങ്ങോലയില്‍ പഞ്ചായത്തിന്റെ അംഗനവാടി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് തേടാന്‍ കമ്മീഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: