‘മല എലിയെ പ്രസവിച്ചു’ എന്ന മട്ടിലേ ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യബജറ്റിനെ കാണാന്‍ കഴിയൂ. ‘ഇടത് ഭരണം വന്നാല്‍ എല്ലാം ശരിയാകും’ എന്ന് വാഗ്ദാനം ചെയ്തവര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് ധനകാര്യം സംബന്ധിച്ച് ധവളപത്രം വന്നപ്പോഴേ ബോധ്യമായിരുന്നു. ഖജനാവില്‍ പത്തിന്റെ പൈസയില്ല എന്നായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചത്. ആയിരംകോടി രൂപ ഉടന്‍ ലഭിച്ചില്ലെങ്കില്‍ ആകെ പ്രശ്നമാകും എന്നും വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 30 ന് പുറത്തിറക്കിയ ധവളപത്രത്തില്‍ സംസ്ഥാനത്തിന്റെ പൊതുകടം ഒരു കോടി അമ്പത്തഞ്ച് ലക്ഷമെന്നും വെളിപ്പെടുത്തി. ആളോഹരി കടം 45000 രൂപയിലെത്തിനില്ക്കുന്ന കേരളം ധനപരമായി കൂരിരുട്ടിലാണെന്ന് പറയേണ്ടതില്ലല്ലോ. ദൈനംദിന ചെലവുകള്‍ക്ക് പണമില്ല. മൂലധന നിക്ഷേപത്തിന് പണമില്ല. കരാറുകാരുടെ കുടിശിക 1600 കോടി രൂപ കൊടുക്കാനുണ്ട്. റവന്യൂ കമ്മി ശരാശരി 2.65 ശതമാനമായി. നികുതി വളര്‍ച്ചാനിരക്ക് കുത്തനെ താണു എന്നൊക്കെ ധവളപത്രത്തില്‍ വിലപിച്ച ധനമന്ത്രി 1643 കോടിരൂപ മിച്ചമുണ്ടെന്ന യുഡിഎഫ് വാദം ശുദ്ധ അസംബന്ധമെന്നും പ്രസ്താവിച്ചതാണ്.
അത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും എല്ലാ മേഖലയിലും ഇതാ വികസനക്കുതിപ്പെന്ന് തോന്നിപ്പിക്കുംവിധം ബജറ്റവതരിപ്പിച്ചിരിക്കുകയാണ്. അതിനെ ഭരണകക്ഷിക്കാര്‍ പാടിപ്പുകഴ്ത്തുകയും സാമ്പത്തിക വിദഗ്ധരുടെ വേഷംകെട്ടിയ ചില ഇടതുസഹയാത്രികര്‍ ശരിവയ്ക്കുകയും ചെയ്യുകയാണ്. എന്നാല്‍ വോട്ടുചെയ്ത് വിജയിപ്പിച്ച ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രം ഉതകുന്നതാണ് ഡോ. തോമസ് ഐസക്കിന്റെ അഭ്യാസമെന്ന് പറയേണ്ടിയിരിക്കുന്നു.
അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് നയപ്രസംഗത്തില്‍ ഗവര്‍ണറെക്കൊണ്ട് പറയിച്ച സര്‍ക്കാരാണിത്. എന്നാല്‍ ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് വിലക്കയറ്റം ക്ഷണിച്ചുവരുത്തുന്നതാണ്. അരി, തുണി, സോപ്പ് എന്നിവയ്ക്ക് നികുതി കുത്തനെ കൂട്ടിയ ബജറ്റ് ചരക്കുനീക്കവും വിലയേറ്റുന്നതാക്കി. ചരക്ക് വാഹനങ്ങളുടെ നിരക്കാണ് കൂട്ടിയത്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക എന്ന് പറയേണ്ടതില്ലല്ലോ. അതോടൊപ്പം ഗോതമ്പ്, വെളിച്ചെണ്ണ തുടങ്ങിയവയ്ക്കും നികുതി കൂട്ടി. വെളിച്ചെണ്ണ മലയാളിയുടെ ഭക്ഷണത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.
പ്രമേഹരോഗം വ്യാപകമായതോടെ അരിയാഹാരം ചുരുക്കി ഗോതമ്പിനെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് കനത്ത പ്രഹരമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നല്കാന് തീരുമാനിച്ചത്. പൊതുവിതരണ മേഖല ശക്തിപ്പെടുത്താനോ സംരക്ഷിക്കാനോ കാര്യമായ നടപടികളൊന്നും ബജറ്റില്‍ പ്രകടമല്ലെന്നിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ധനസമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ദുരൂഹമാണ്. ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും സാമൂഹ്യസേവനരംഗവുമായ കെഎസ്ആര്‍ടിസി സാമ്പത്തിക ഞെരുക്കത്തിലായിട്ട് കാലമേറെയായി.
അതിനെ കരകയറ്റാനുള്ള പദ്ധതികളെക്കുറിച്ചൊന്നും പറയുന്നില്ലെങ്കിലും 1000 പുതിയ സിഎന്‍ജി ബസ്സുകള്‍ നിരത്തിലിറക്കുമെന്നാണ് പറയുന്നത്. നിലവിലുള്ള ബസുകള്‍ സിഎന്‍ജിയാക്കാന്‍ ബസൊന്നിന് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. എന്നാല്‍ കേരളത്തിനാകെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതല്ല സിഎന്‍ജി ബസ്സുകളെന്നും മനസ്സിലാക്കണം. സിഎന്‍ജി ബസ്സുകള്‍ക്ക് സമതല നിരത്തുകളേ ചേരൂ.
അഞ്ചുവര്‍ഷത്തേക്ക് കുടിവെള്ളനിരക്ക് കൂട്ടില്ലെന്നതാണ് സ്വാഗതം ചെയ്യേണ്ട വാഗ്ദാനം. പക്ഷേ മുടക്കാതെ കുടിവെള്ളം നല്കുമെന്നുറപ്പിക്കാന് സര്‍ക്കാരിന് കഴിയണം. ജലവിതരണം കുറ്റമറ്റ രീതിയില്‍ മുടക്കം കൂടാതെ എല്ലാവര്ക്കും ലഭ്യമാക്കേണ്ടതുണ്ട്. എല്ലാവര്ക്കും വീടും വൈദ്യുതിയും, വീടുകളിലും പൊതുസ്ഥലങ്ങളിലെയും ശൗചാലയവും, സ്റ്റാര്‍ട്ടപ്പ് വില്ലേജുകളും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയല്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും ഇവ ലഭ്യമാക്കുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ദ്രുതഗതിയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യുകയാണ്.
ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന് സൂചിപ്പിക്കാന്‍ പോലും മുതിര്‍ന്നില്ല എന്നത് പോകട്ടെ. ഇത് കുറ്റമറ്റരീതിയില്‍ നടപ്പാക്കനെങ്കിലും തയ്യാറാകണം. സ്ത്രീശാക്തീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അതിന്റെ ചുവടുപിടിച്ചുകൊണ്ടാകണം വനിതാവകുപ്പ് രൂപീകരിക്കാന്‍ തയ്യാറായത്. ഏത് പേരുപറഞ്ഞ് വിളിച്ചാലും ഐശ്വര്യപൂര്‍ണമായ ഭാരതം കെട്ടിപ്പടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അക്ഷീണം പരിശ്രമിക്കുമ്പോള്‍ അതിനൊപ്പം നീങ്ങാന്‍ സംസ്ഥാനങ്ങള്‍ മനസ്സുവയ്ക്കുന്നത് അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്.
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ തെരുവിലിറങ്ങുന്ന യുവാക്കളെ നിരാശരാക്കുന്ന കാര്യങ്ങളും ബജറ്റിലുണ്ട്. രണ്ടുവര്‍ഷത്തേക്ക് ആരോഗ്യമേഖലയിലൊഴിച്ച് സ്ഥാപനങ്ങളോ തസ്തികയോ തുടങ്ങില്ലെന്ന ബജറ്റ് പ്രഖ്യാപനം യുവജനങ്ങളോട് ഈ സര്‍ക്കാരിന് പ്രതിബദ്ധതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: