ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ വാനോളം പ്രതീക്ഷ. ക്ഷേമ പെന്‍ഷനുകള്‍ കുറഞ്ഞത് 1000 രൂപ, പാവങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് ദ്രുതസാമ്പത്തിക വളര്‍ച്ച, വികസനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി, വ്യവസായ പാര്‍ക്കുകള്‍… ഇങ്ങനെ പോകുന്നു ബജറ്റ് പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇതിനുള്ള പണം എവിടെനിന്ന് എന്ന ചോദ്യത്തിന് അങ്ങാടിയില്‍ നിന്ന് എന്നാവും മറുപടി.
നികുതി വരുമാനം ഊര്‍ജ്ജിതമായി നടപ്പിലാക്കി റവന്യൂകമ്മി കുറച്ച് പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കും എന്നാണ് ധനമന്ത്രി ഇതു സംബന്ധിച്ച് വിശദീകരിച്ചത്. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം മുതല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വരെ നടപ്പാക്കണമെങ്കില്‍ പണം അങ്ങാടിയില്‍ നിന്നു തന്നെ കണ്ടെത്തണം.
ഒന്നരലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. 8,199.14 കോടി രൂപയുടെ ധനക്കമ്മിയും. വിവിധ ക്ഷേമപദ്ധതികള്‍ക്കും പെന്‍ഷനും നല്‍കുന്നതിന് 6,302 കോടി രൂപ ഉടന്‍ ആവശ്യമുണ്ടെന്നായിരുന്നു ധവള പത്രത്തിലൂടെ ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ ട്രഷറിയിലെ നീക്കിയിരുപ്പ് 1009 കോടി. അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ട ബാധ്യതകളെല്ലാം ചേര്‍ത്താല്‍ 10,000 കോടി രൂപ വേണ്ടിവരും. മൂന്ന് വര്‍ഷത്തേക്ക് കടുത്ത നിയന്ത്രങ്ങള്‍ വേണ്ടിവരും. അതു കഴിഞ്ഞാല്‍ കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടവും എന്നായിരുന്നു ധവള പത്രത്തിലെ വിശദീകരണം.
എന്നാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ അടുത്ത ഒരു വര്‍ഷത്തിനകം നടപ്പിലാക്കേണ്ട ക്ഷേമ പദ്ധതികള്‍ക്ക് മാത്രമുള്ള ചിലവ് 9700 കോടിയിലധികം വേണ്ടിവരും. ഇത് കൂടാതെയാണ് മറ്റ് പദ്ധതികളിലേക്കുള്ള ചെലവ്. നികുതി വെട്ടിപ്പ് പൂര്‍ണ്ണമായി തടഞ്ഞുകൊണ്ട് വരുമാനം 23 ശതമാനം ആക്കുമെന്നാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം.
എന്നാല്‍ നികുതി പിരിവ് എത്ര ഊര്ജ്ജിതമാക്കിയാലും പറയത്തക്ക പ്രതീക്ഷ വേണ്ടെന്നാണ് നികുതിവകുപ്പ് ജീവനക്കാരുടെ ഭാഷ്യം. വില്പന നികുതി വകുപ്പിന് ഒരു പരിധിവരെ മാത്രമെ വ്യാപാരികളോട് കാര്‍ക്കശ്യം കാണിക്കാന്‍ സാധിക്കൂ. കൂടുതല്‍ കടുപ്പിച്ചാല്‍ സമരങ്ങളിലേക്ക് വ്യാപാര സമൂഹം നീങ്ങും. ഇത് രാഷ്ട്രീയ നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇട നല്കുമെന്നതിനാല് ജീവനക്കാര്‍ വീട്ടുവീഴ്ചകള്‍ക്ക് നിര്ബ്ബദ്ധിതരായി തീരും. കൂടാതെ പിഴ ഇനത്തില്‍ ചുമത്തുന്ന തുക കോടതിയില്‍ വ്യാപാരികള്‍ക്ക് ചോദ്യം ചെയ്യാം. കേസ് തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുകയും ചെയ്യും.
നികുതി വരുമാനം കഴിഞ്ഞാല്‍ അടുത്ത പ്രതീക്ഷ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങി എങ്ങുമെത്താതെ നല്ക്കുന്ന കിഫ്ബി യില്‍. ഇതിന്റെ നിയമസംവിധാനങ്ങള്‍ പൂര്‍ത്തിയായി വരുമ്പോള്‍ അടുത്ത ബജറ്റാകും. ഇനി ഏക ആശ്രയം കേന്ദ്രത്തിന്റെ ചരക്കു സേവന നികുതി ബില്‍ നടപ്പിലാകുന്നതോടെ അതില്‍ നിന്നും ലഭിക്കുന്ന വരുമാനം. ഇല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജിനായി കേന്ദ്രത്തെ സമീപിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: