ന്യൂദല്‍ഹി: രാജ്യത്തെ എന്‍ഐടി, ഐഐടികളില്‍ പ്രവേശനം ലഭിക്കാനും ജെഇഇ ഉള്‍പ്പെടെയുളള പരീക്ഷകള്‍ക്ക് ഒരുങ്ങാനുമായി വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ മിടുക്കികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഉഡാന്‍ പദ്ധതിയിലേക്ക് ഈ മാസം പതിമൂന്ന് വരെ അപേക്ഷിക്കാം. സിബിഎസ്ഇ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇപ്പോള്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. രാജ്യമെമ്പാടുമായി ആയിരം വിദ്യാര്‍ത്ഥിനികളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക
എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ, ആറ് ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്പര്‍ക്ക ക്ലാസുകളും ടാബുകളും മറ്റ് പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. പ്രാദേശിക പഠന കേന്ദ്രങ്ങള്‍ വഴിയാകും ഇത് നടപ്പാക്കുക. കേരളത്തില്‍ തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം, കൊച്ചി കടവന്ത്ര കേന്ദ്രീയ വിദ്യാലയം, കോഴിക്കോട് ഗോവിന്ദാപൂരം കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കേന്ദ്രീയ-നവോദയ വിദ്യാലയങ്ങള്‍, മറ്റ് സംസ്ഥാന ബോര്‍ഡുകള്‍ തുടങ്ങിയവയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് അനുസരിച്ചായിരിക്കും പ്രവേശനം. എന്‍ജീനിയറിങ് പ്രവേശനത്തിന് നിര്‍ദ്ദിഷ്ട സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഫീസും ട്യൂഷന് ഫീസും അനുവദിക്കും.
വെബ്സൈറ്റ് വഴി അപേക്ഷ നല്കിയ ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് പഠിച്ച് കൊണ്ടിരിക്കുന്ന സ്ഥാപന മേധാവി നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിനും രക്ഷിതാവിന്റെ സമ്മതപത്രത്തിനും ഒപ്പം മറ്റ് രേഖകളുമായി സിറ്റി കോര്‍ഡിനേറ്റര്‍ക്ക് നല്‍കണം. കേരളത്തില്‍ മേല്‍ സൂചിപ്പിച്ച മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇതിനായി ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cbseacademic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: