കോട്ടയം: ഭാരതീയ സംസ്കാരത്തിനും സംസ്കൃതഭാഷക്കും പ്രചാരം കുറഞ്ഞതും മൂല്യച്യുതി ഉണ്ടാക്കിയതും അധിനിവേശ സംസ്ക്കാരത്തിന്റെ വ്യാപനമാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതികമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടാക്കുന്നതുപോലെ ഒരു കാലത്ത് സാംസ്കാരിക വിനിമയം ഉണ്ടായിരുന്നു. ഇന്ന് അതിന്റെ ചില പൊടിപ്പുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അമേരിക്കയിലും ഗള്‍ഫ് നാടുകളിലും ഇപ്പോള്‍ പണിതീര്‍ന്നുവരുന്ന ക്ഷേത്രസമുച്ചയങ്ങളും ജനങ്ങളുടെ ഇടയില്‍ വ്യാപിച്ചു വരുന്ന ക്ഷേത്രസംസ്ക്കാരവും ഇതിന് ദൃഷ്ടാന്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരന് സി.സി. അശോകന്, നര്‍ത്തകി ഭവാനി ചെല്ലപ്പന്, സംഗീതജ്ഞ വൈക്കം രാജാംബാള്‍ എന്നിവര്‍ ചേര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആകാശവാണിയുടെ അപൂര്‍വ്വ ബഹുമതിയായ എ ഗ്രേഡ് ടോപ്പ് പദവി നേടിയ മൃദംഗവിദ്വാന്‍ കോട്ടയം ജി. സന്തോഷ്കുമാറിനെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. തുടര്‍ന്ന് സംഘടനാ പ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് സംസാരിച്ചു. പി.ജി. ഗോപാലകൃഷ്ണന് സ്വാഗതവും സുരേന്ദ്രകമ്മത്ത് നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം കലയും സംസ്കൃതിയും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാര്‍ മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എന്‍.എസ്. നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. കെ.എന്‍. ശേഖരപ്പണിക്കര്‍, ശശികുമാര്‍ പി.ആര്. നായര്‍, ജി. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: