കോട്ടയം: കഴിക്കാനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവലുകള്‍. തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് നാടകം. കോട്ടയം ടി.ബി. റോഡില്‍ ഭീമാ ജൂവല്ലറിയ്ക്ക് എതിര്‍വശത്തുള്ള ഇംപീരിയല്‍ ഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവലുകള്‍ കണ്ട മാധ്യമ പ്രവര്‍ത്തകനാണ് ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണെയും നഗസഭാ അദ്ധ്യക്ഷയെയും വിവരം അറിയിച്ചത്. ിതിനെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സൂപ്രണ്ട് ഹോട്ടലില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ബിരിയാണിയില്‍ ചേര്‍ക്കുന്ന ചിക്കന്‍ ബ്രൈയിലും അതിന്റെ ഗ്രേവിയിലും കോഴിത്തൂവലുകള്‍ കണ്ടെത്തി. ആഹാരസാധനങ്ങള്‍ ഉദ്യോഗസ്ഥന് പിടിച്ചെടുത്ത് നഗരസഭയിലും എത്തിച്ചു. സംഭവത്തില്‍ പരാതി എഴുതി നല്‍കാനെത്തിയ മാധ്യമ പ്രവര്‍ത്തകനോട് ഹോട്ടലിന് നോട്ടീസ് നല്‍കും അല്ലാതെ മെറ്റെന്ത് ചെയ്യാനെന്ന തികച്ചും നിരുത്തരവാദിത്വപരമായ മറുപടിയാണ് അധികൃതര്‍ നല്‍കിയത്. എന്നാല്‍ കുറ്റക്കാരായ ഹോട്ടലിന് നോട്ടീസ് നല്കി പിഴ ഈടാക്കാന്‍ തീരമാനിച്ചതായി നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഒരു മാസം മുമ്പ് നഗരത്തിന്റെ വിവിധ ഭക്ഷണശാലകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ റെയ്ഡിനെതിരെ പിന്നിട്ട കൗണ്‍സിലില്‍ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വന്‍ കിട ഹോട്ടലുകളെ ഒഴിവാക്കി ഉപജീവനത്തിനായി വീട്ടില്‍ ഊണ് പോലുള്ള സംരഭങ്ങള്‍ നടത്തുന്ന സാധാരണക്കാര്‍ക്കെതിരെ വലിയ തോതില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്നും പഴകിയ മാംസം അടക്കം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും പഴകിയ ഭക്ഷണങ്ങള്‍ നല്കുന്ന ഹോട്ടലുകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നുമായിരുന്നു ആക്ഷേപങ്ങളില്‍ അധികവും. നിലവില്‍ കൗണ്‍സില്‍ അംഗത്വം ഇല്ലാത്ത നഗരത്തിലെ ചില പ്രമുഖ നേതാക്കന്മാരുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇത്തരം വഴിവിട്ട നടപടികള്‍ നടത്തുന്നതെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നായിരുന്നു ഉത്തവാദിത്വപ്പെട്ടവരുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: