പൊന്‍കുന്നം: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള നിര്‍മ്മാണം ഇപ്പോഴും അനിശ്ചിതത്വത്തില്‍. ജനുവരിയില്‍ തുടങ്ങുമെന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും പ്രാരംഭ നടപടികള്‍ പോലും ആയില്ല.
സ്ഥലം ഏറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്നങ്ങളാലും നിര്‍മ്മാണം അനിശ്ചിതമായി നീളുകയാണ്. പത്ത് വര്‍ഷത്തെ പരിപാലനത്തിനുള്‍പ്പെടെ 746 കോടി രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴ മുതല്‍ പൊന്‍കുന്നം വരെയുള്ള പണികള്‍ അവസാന ഘട്ടത്തിലാണ്. എന്നാല്‍ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കല്‍ പോലും തൊണ്ണൂറ് ശതമാനത്തോളമാണ് പൂര്‍ത്തിയായത്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി അരഹെക്ടര്‍ ഭൂമികൂടി ഇനിയും ഏറ്റെടുക്കാനുണ്ട്.
കൊല്ലം ജില്ലയിലെ പത്തനാപുരത്ത് 0.0073 ഹെക്ടര്‍, കലഞ്ഞൂരില്‍ 0.0090, കൂടലില്‍ 0.0280, കോട്ടിയില്‍ 0.0612, പത്തനംതിട്ട ജില്ലയിലെ മൈലപ്രയില്‍ 0.2250, റാന്നിയില്‍ 0.0232, പഴവങ്ങാടിയില്‍ 0.1440, ചേത്തക്കലില്‍ 0.0625 എന്നിങ്ങനെയാണ് സ്ഥലം ഏറ്റെടുക്കാനുള്ളത്. ഇവയില്‍ പലതും തുണ്ടു ഭൂമികളായതും ചിലതിന്റെ സര്‍വ്വേ നമ്പരുകള്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് വിട്ടുപോയതും ഏറ്റെടുക്കല്‍ വൈകുന്നതിന് ഇടയാക്കി. ഇവ വാങ്ങുന്നതിനുള്ള നടപടി തുടരുകയാണ്.
സ്ഥലം ഏറ്റെടുക്കലും സര്‍വ്വേ നടപടികളും നിലം നിരപ്പാക്കലും ഉള്‍പ്പെടെ പ്രാഥമികമായിതന്നെ കഠിന ജോലികള്‍ ഏറെ കിടക്കുകയാണ്. ഇവ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം തുടങ്ങണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: