കൊച്ചി: ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ടി.പി. സെന്‍കുമാര്‍ നല്കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) വിധി പറയാനായി മാറ്റി. ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്, ജസ്റ്റിസ് പത്മിനി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജി പരിഗണിക്കവെ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് എന്നിവയില്‍ സെന്‍കുമാറിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ച് സത്യവാങ്മൂലം കഴിഞ്ഞയാഴ്ച നല്കി. തുടര്‍ന്ന് ഇതിലെ വാദങ്ങളെ എതിര്‍ത്ത് സര്‍ക്കാര്‍ വീണ്ടും മറുപടി നല്കി. തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മറച്ചുവയ്ക്കാന്‍ സെന്‍കുമാര്‍ സര്‍ക്കാരിനെ പഴിചാരുകയാണെന്നും പൊതുജനതാല്പര്യം കൂടി കണക്കിലെടുത്താണ് സെന്‍കുമാറിനെ മാറ്റിയതെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മുമ്പ് നല്‍കിയിട്ടുള്ള വിധിയുടെ ലംഘനമാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. ഉന്നത പദവിയില്‍ നിന്നു രണ്ടു വര്‍ഷം സേവനം പൂര്‍ത്തിയാക്കാതെ മാറ്റുന്നത് നിയമപരമല്ലെന്നും പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും ഹര്ജിക്കാരന് വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: