കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് പാറ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടേയും സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പോലീസ്. സാജന്റെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസിന്റെ നീക്കം.
നാര്‍ക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇന്നലെയാണ് കേസ് അന്വേഷണത്തിന്റെ ചുമതല ഡിവൈഎസ്പിക്ക് കൈമാറിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന് പാറയില്‍ ആത്മഹത്യ ചെയ്തത്. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന് കണ്വെന്ഷന് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വിമര്‍ശനം.
സാജന് വിഷയത്തില്‍ പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ അനാസ്ഥയാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെയര്‍പെഴ്സണ്‍ പറഞ്ഞിട്ടും അനുസരിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു മുനിസിപ്പല്‍ സെക്രട്ടറിയെന്നും ജയരാജന് പറഞ്ഞു. ആന്തൂര്‍ നഗരസഭാ ഭരണ നേതൃത്വത്തിനും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: