തിരുവനന്തപുരം: മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്ന കാസിയ(വ്യാജ കറുകപ്പട്ട) ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് ഉത്തരവ് പുറത്തിറക്കി.
മനുഷ്യശരീരത്തിന് ഹാനികരമായ കോമറിന് എന്ന വിഷവസ്തു അടങ്ങിയ വ്യാജകറുവപ്പട്ടയുടെ ഇറക്കുമതി വന്‍തോതില്‍ നടന്നിരുന്നു. സ്പൈസസ് ബോര്‍ഡിന്റെ എതിര്‍പ്പിനെ മറികടന്ന് സംസ്ഥാനത്ത് പ്രതിവര്‍ഷം 7.6 ലക്ഷം കിലോഗ്രാം കാസിയ ഇറക്കുമതിയാണ് നടന്നിരുന്നത്. എന്നാല്‍ ജൂണ്‍ 16ന് പുറത്തിറങ്ങിയ ഉത്തരവു പ്രകാരം ഹാനികരമല്ലാത്ത 03 ശതമാനം കോമറിന് അടങ്ങിയ കറുകപ്പട്ട മാത്രമെ ഇനിമുതല്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ. യഥാര്‍ഥ കറുവപ്പട്ടയില്‍ 0.004 ശതമാനം കോമറിനാണുള്ളത്. വ്യാജനില്‍ ഇത് നാലു ശതമാനത്തിന് മുകളില്‍ അടങ്ങിയിട്ടുണ്ട്.
ചൈനീസ് കാര്‍ഡമം എന്ന പേരില്‍ അറിയപ്പെടുന്ന കാസിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ വലുതും ചെറുതുമായ തുറമുഖങ്ങള്‍ വഴി ഏകദേശം 30 ലക്ഷത്തോളം കിലോഗ്രാം കാസിയയാണ് പ്രതിവര്‍ഷം ഇക്കുമതി ചെയ്തു വന്നിരുന്നത്.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്ന കാസിയ യൂറോപ്യന്‍ ആരോഗ്യ ഏജന്‍സികള്‍ വിലക്ക് ഏര്‍പ്പെടുത്തിയ സുഗന്ധവ്യഞ്ജനമാണ്. കറുകപ്പട്ട എന്ന വ്യാജേനയാണ് രാജ്യവ്യാപകമായി കാസിയ വില്‍പ്പന നടത്തുന്നത്. മണവും രുചിയും കൂടിയ കാസിയയ്ക്ക് കറുകപ്പട്ടയെ അപേക്ഷിച്ച് വില കുറവുണ്ട്. സയന്റിഫിക് പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം ടൊളോസസ് സയനൈഡ് എന്ന കാന്‍സറിനു കാരണമാകുന്ന സെല്‍ കാസിയയില്‍ അടങ്ങിയിട്ടുണ്ട്.
കറുവാപ്പട്ടയും കാസിയയും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേയുള്ളൂ. കറുവാപ്പട്ടയേക്കാള്‍ എരുവും രുചിയും കൂടുതലാണെന്നുള്ളതും കറുവാപ്പട്ടയേക്കാള്‍ അഞ്ചില്‍ ഒന്ന് വിലയേ ഉള്ളുവെന്നതും ഈ രംഗത്തേക്ക് വ്യവസായികളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നത്. ഇന്ത്യോനേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് രാജ്യത്തേക്ക് വ്യാപക തോതില്‍ കാസിയ ഇറക്കുമതി ചെയ്യുന്നത്.
യഥാര്‍ഥ കറുവപ്പട്ടയുടെ ഉത്പാദനച്ചിലവ് കിലോഗ്രാമിന് 300 മുതല്‍ 1000 രൂപവരെയാണ്. എന്നാല്‍ ഒരു കിലോഗ്രാം കാസിയയുടെ ഇറക്കുമതി ചിലവ് എഴുപത് രൂപയാണ്. ഭക്ഷ്യസുരക്ഷാ ഉത്തരവ് കര്‍ശനമായി നടപ്പാക്കിയാല്‍ കാസിയ ഉപഭോഗം ഗണ്യമായി കുറയ്ക്കാമെന്ന് പത്തുവര്‍ഷമായി കാസിയ നിരോധനത്തിനായി ബോധവത്ക്കരണം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയനാര്‍ഡോ ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: