ശിവാകൈലാസ്
കാട്ടാക്കട: പാഴ് വസ്തുക്കളിലും ശില്‍പ്പ ചാരുത തെളിയിക്കുകയാണ് ജോസഫെന്ന ടാപ്പിംഗ് തൊഴിലാളി. കരവിരുതില്‍ വിരിയുന്ന ആ ശില്പ്പങ്ങളിലൊക്കെ തന്റെ ജീവിതവും ചേര്‍ത്തുവയ്ക്കുകയാണ് ജോസഫ്.
അമ്പൂരി അണമുഖം ആറ്റരികത്തു വീട്ടില്ജോസഫിന്റെ(40) കരസ്പര്‍ശമേറ്റാല്‍ ചിരട്ടയും മുളം തണ്ടും വൃക്ഷ ശിഖരങ്ങളുമൊക്കെ അപൂര്‍വ ശില്പ്പങ്ങളായി മാറും. പക്ഷികള്‍, മൃഗങ്ങള്‍, കെട്ടുവള്ളം, ദേവീ ദേവന്മാര് തുട
ങ്ങി എന്തും ജോസഫിന്റെ കൈകള്‍ മെനഞ്ഞുണ്ടാക്കും. ജോസഫിന്റെ ശില്‍പ്പങ്ങളിലെല്ലാം ജീവിതത്തില്‍ പലപ്പോഴായുണ്ടായ ദുരന്തങ്ങളുടെ അദൃശ്യ ഭാവങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയ ഭാര്യയും ജോസഫിന്റെ ശില്പ കലയ്ക്ക് ആശയമായി. താലിമാലയുമായി പോകുന്ന ആണ് കിളിയെ ഉപേക്ഷിച്ച് കൊലക്കയറുമായി നില്ക്കുന്ന ആണ് കിളിക്കൊപ്പം പോകുന്ന പെണ് കിളിയായാണ് ആ ജീവിത വ്യഥയെ ജോസഫ് കൊത്തിയുണ്ടാക്കിയത്. തടി വേരുകള്‍ മിനുസപ്പെടുത്തി കരവിരുതിന്റെയും പച്ചയായ ജീവിതത്തിന്റെയും ആവിഷ്ക്കാരമാണ് ജോസഫിന്റെ ശില്പ്പങ്ങള്. പ്രണയവും നൈരാശ്യവും ഒക്കെ ചേര്‍ത്തു വച്ചതുകൊണ്ടാകണം ജോസഫിന്റെ ശില്പ്പങ്ങള് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നത്.
ശാസ്ത്രീയമായി ജോസഫ് ശില്‍പ്പകല പഠിച്ചിട്ടില്ല. വെറുമൊരു കൗതുകത്തിന് പത്തുവര്‍ഷം മുന്‍പ് ശില്‍പ്പ നിര്‍മ്മാണം ആരംഭിച്ചു. ഇന്ന് ജോസഫിന്റെ വാടകമുറിയില്‍ ജീവന് തുടിക്കുന്ന നൂറുനൂറ് ശില്‍പ്പങ്ങളാണ് ഇടം നേടിയിരിക്കുന്നത്. എല്ലാം ഒര്‍ജിനലിനെ വെല്ലുന്നവ. മാതാപിതാക്കളും സഹോദരങ്ങളും ഉണ്ടെങ്കിലും ഏകാന്തതയെ ഇഷ്ടപ്പെടുന്ന ജോസഫ് ഒറ്റയ്ക്കാണ് താമസം. അതും വാടകയ്ക്കെടുത്ത ഒരു കടമുറിയില്‍. അതിരാവിലെ റബ്ബര്‍ ടാപ്പിംഗിനു പോകും. തിരിച്ചെത്തിയാല്‍ സദാ ശില്‍പ്പങ്ങളുടെ പണിപ്പുരയിലുണ്ടാകും ജോസഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: