കോഴിക്കോട് നടന്ന കെഎന്‍എം സമ്മേളനം ഡോ. സക്കീര്‍
നായിക് ഉദ്ഘാടനം ചെയ്യുന്നു. (ഫയല്‍ ഫോട്ടോ)
കോഴിക്കോട്: ബംഗ്ലാദേശിലെ ഐഎസ് ഭീകരര്‍ക്ക് പ്രേരണ നല്‍കിയെന്നാരോപിക്കപ്പെടുന്ന വിവാദ മതപണ്ഡിതന് ഡോ.സക്കീര്‍ നായിക്കിന് കോഴിക്കോടുമായി ബന്ധം. 2015 ഏപ്രില്‍ 12നാണ് കേരള നദ്വത്തുല് മുജാഹിദിന്റെ (കെഎന്‍എം ഹുസൈന് മടവൂര്‍ വിഭാഗം) സമ്മേളനത്തില്‍ പങ്കെടുക്കാന്‍, ഇപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്ന സക്കീര്‍ നായിക് കോഴിക്കോട്ടെത്തിയത്.
സമ്മേളനം ഉദ്ഘാടനം ചെയ്തത് സക്കീര്‍ നായിക്കായിരുന്നു. ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍, അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന് അല്‍മ സൗദി, സൗദി എംബസി അറ്റാഷെ അഹമ്മദ് അലി അല്‍റൂമി തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീറാണ് സക്കീര്‍ നായിക്കിന് ഉപഹാരം സമര്‍പ്പിച്ചത്.
അന്താരാഷ്ട്ര ഇസ്ലാമിക് ചാനലായ പീസ് ടിവിയില്‍ കാണിച്ച നായിക്കിന്റെ പ്രസംഗങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മലേഷ്യ വിലക്കേര്‍പ്പെടുത്തിയ 16 മുസ്ലിം പണ്ഡിതരില്‍ ഒരാളാണ് സക്കീര്‍ നായിക്. ഡോ. നായികിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബംഗ്ലാദേശ് വാര്‍ത്താവിനിമയ മന്ത്രി ഹസാനുള്ഹഖ് ഇന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സക്കീര്‍ നായികിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. സക്കീര്‍ നായിക്കിന്റെ കേരളബന്ധവും സംസ്ഥാനത്തെ ചില മുസ്ലിംസംഘടനകളുമായുള്ള ബന്ധവും അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: