കോഴിക്കോട്: ജനങ്ങളുടെ കയ്യടി കിട്ടാന്‍ ജീവനക്കാരെ ശരിയാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഇടതു സംഘടനകളിലും അമര്‍ഷം പുകയുന്നു. വിവേചനമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ വരിഞ്ഞുകെട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളാണ് സിപിഎം, സിപിഐ നേതൃത്വത്തിലുള്ള സര്‍വീസ് സംഘടനകളെ ശ്വാസം മുട്ടിക്കുന്നത്. ഹാജര്‍ നിര്ബന്ധമടക്കമുള്ള പെരുമാറ്റച്ചട്ടമാണ് പിണറായി വിജയന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതില്പെടുന്ന ഹാജര്‍ നിര്‍ബന്ധമാക്കല്‍ (പഞ്ചിംഗ്), സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, ജോലിസമയ ക്ലിപ്തത തുടങ്ങിയ കാര്യങ്ങളിലാണ് ഇടത് സര്‍വീസ് സംഘടനകളില്‍ വിയോജിപ്പ് അണപൊട്ടുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ചവരാണ് ജീവനക്കാര്‍. ആടിയുലഞ്ഞ ജീവനക്കാരുടെ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ ഭദ്രമായി വീഴ്ത്താന്‍ ബഹുമുഖ തന്ത്രങ്ങളാണ് ഇടതു സംഘടനാ നേതാക്കള്‍ ആവിഷ്കരിച്ചത്. അനുകൂല സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും താല്‍ക്കാലികക്കാരെ നിയമിക്കലും അവരെ സ്ഥിരപ്പെടുത്തലുമെല്ലാം തന്ത്രങ്ങളില്‍ ചിലതായിരുന്നു.
എന്നാല്‍ കാത്തിരുന്ന് ഭരണം കിട്ടിയപ്പോള്‍ ഇതൊന്നും നടക്കില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറയുന്നത് സര്‍വീസ് സംഘടനാ നേതാക്കളെ അരിശം കൊള്ളിക്കുകയാണ്. പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചത് സീറ്റിലിരുന്നല്ലെന്ന കാര്യം മറക്കരുതെന്നാണ് സര്‍വീസ് സംഘടനാ നേതാക്കളുടെ മുറുമുറുപ്പ്. സമയം നോക്കാതെ അധികം പണിയെടുത്ത് ഫയല്‍ തീര്‍ക്കുന്ന ഉദ്യോഗസ്ഥരെയും അലോസരപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഫീല്‍ഡിലും ഓഫീസിലുമായി പണിയെടുക്കുന്നവര്‍ ഏറെയുണ്ട്.
ഇവരെല്ലാം അതാത് ദിവസം നിശ്ചയിച്ചിടത്ത് ചെന്ന് ഹാജര്‍ വെക്കണമെന്ന നിര്‍ദ്ദേശം ഗുണകരമാകില്ല. മര്യാദക്കാരെ ചട്ടം കടുപ്പിച്ച് വിപരീതഫലമുണ്ടാക്കരുതെന്നും അഭിപ്രായമുണ്ട്. ജനപ്രതിനിധികളെ ഒഴിവാക്കി, ഉദ്യോഗസ്ഥര്‍ക്ക് മാത്രം പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിലും പ്രതിഷേധമുണ്ട്.
അഴിമതി രഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് നടപ്പാക്കുമെന്ന് പറഞ്ഞാണ് അമ്പതോളം നിര്‍ദ്ദേശങ്ങളടങ്ങിയ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ഭരണ- പ്രതിപക്ഷ സര്‍വീസ് സംഘടന പ്രതിനിധികളുടെ യോഗം ചേര്‍ന്നു. രാഷ്ട്രീയപ്രേരിതമായ സ്ഥലം മാറ്റത്തിനെതിരെ പ്രതിപക്ഷ സംഘടനാ നേതാക്കള്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉന്നയിക്കുകയുണ്ടായി.
ഭരണകക്ഷി സര്‍വീസ് സംഘടനാ നേതാക്കള്‍ പരസ്യമായ എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും രഹസ്യമായി നേതൃത്വത്തോട് പരാതി പറയുന്നുണ്ട്.
ഉദ്യോഗസ്ഥരെ ”വരച്ച വരയില്‍” നിര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കയ്യടി നേടാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: