കണ്ണൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ശിവസുന്ദരം എന്ന ആന മതിയായ ചിക്തിസ ലഭിക്കാതെ ചെരിയാനിടയായ സാഹചര്യത്തെ തുടര്‍ന്ന് ജില്ലയില്‍ നിലിവിലുള്ള മറ്റ് ആനകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഇതിന് വനം വകുപ്പ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ ആനപ്രേമികള്‍ ആവശ്യപ്പെട്ടു. തളിപ്പറമ്പ് ക്ഷേത്രത്തിലെ തന്നെ മറ്റൊരാനയായ ഗണപതി മാസങ്ങളായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയാണ് ഗണപതിയെ നടയിരുത്തിയത്. ഒന്നരവര്‍ഷമായി ഗണപതി തളച്ചിട്ട നിലയിലാണ്. അമ്പലത്തിലെ ആനകൊട്ടിലില് മൂന്ന് കാലുകളിലും ചങ്ങല വരിഞ്ഞ നിലയിലാണ് ഈ കൊമ്പന്. കാലിന് വ്രണം രൂക്ഷമായതിനെ തുടര്‍ന്ന് ഭക്തജനങ്ങളുടെയും മൃഗസ്നേഹികളുടെയും ഇടപെടലുണ്ടായപ്പോള്‍ മയക്കുവെടിവെച്ച് കഴിഞ്ഞവര്‍ഷം ചികിത്സ നല്‍കിയിരുന്നു. ജില്ലയില്‍ ആകെ 9 ആനകളാണ് ഇപ്പോള്‍ ശേഷിക്കുന്നത്. തളിപ്പറമ്പിലെ ഗണപതിയും കൊട്ടിയൂര്‍, തളാപ്പ് സന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ഓരോ അനകള്‍ വീതവും ബാക്കി ആറ് ആനകള്‍ സ്വകാര്യവ്യക്തികളുടെ കൈവശവുമാണ് ഉള്ളത്.
കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതലയിലാണ് നാട്ടാനകള്‍. മുമ്പ് നാട്ടാനകളുടെ മേല്‍നോട്ട ചുമതല വനംവകുപ്പിന്റെ അതാത് റെയ്ഞ്ച് ഓഫീസുകള്ക്കായിരുന്നവെങ്കില് എട്ട് മാസം മുമ്പാണ് ഈ ചുമതല സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് കൈമാറിയത്. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ആനകളുടെ സംരക്ഷണത്തില്‍ ഉദ്ദേശിച്ച ഗുണം ചെയ്യുന്നില്ല എന്നുകണ്ടാണ് 2003ല്‍ പ്രത്യേകമായി കേരള നാട്ടാന പരിപാലന ചട്ടത്തിന് രൂപം നല്‍കിയതെങ്കിലും ഈ ചട്ടവും ആനകളുടെ രക്ഷക്ക് ഉതകുന്നില്ല.
രാജരാജേശ്വര ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ചെരിഞ്ഞ ആനയുടെ കൊമ്പും നഖവും സര്‍ക്കാര്‍ എടുത്തുവെച്ചിരിക്കുകയാണ്. കൊമ്പ് ആവശ്യമെങ്കില്‍ ഉടമസ്ഥാവകാശവുമായി ദേവസ്വത്തിന് കോടതിയെ സമീപിച്ച് കരസ്ഥമാക്കാം. നേരത്തെ ചെരിഞ്ഞ ക്ഷേത്രത്തിലെ നീലകണ്ഠന്, സദാശിവന് എന്നീ ആനകളുടെ കൊമ്പും നഖവും ഫോറസ്റ്റ് അധികൃതരാണ് ഏറ്റുവാങ്ങിയത്. ഇവ സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടു മൂലമാണ് ദേവസ്വം അധികൃതര്‍ അവകാശവാദം ഉന്നയിക്കാത്തതെന്നു പറയപ്പെടുന്നു.
അതിനിടയില്‍ നടയിരുത്തിയ മൂന്ന് ആനകളും ദുരൂഹ സാഹചര്യത്തില്‍ ചെരിഞ്ഞ സാഹചര്യത്തില്‍ ഇനിമുതല്‍ ഈ ക്ഷേതത്തില്‍ ആനയെ നടയിരുത്താന്‍ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പകരം പ്രതിമവെച്ച് ആനയെ സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനത്തിലാണ് ദേവസ്വം വകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: