കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോവുകയാണെങ്കില്‍ സ്വന്തമായി ഭൂമിയില്ലാത്ത പരിയാരം മെഡിക്കല്‍ കോളജിന്റെ അനുമതി റദ്ദാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിക്കുന്നതിന് നിര്‍ബന്ധിക്കപ്പെടുമെന്ന് പ്രക്ഷോഭസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ വാഗ്ദാനലംഘനം മുഖമുദ്രയായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തില്ല. എന്നാല്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി നൂറ് കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇത്രയും കാര്യങ്ങള്‍ നടന്നിട്ടും മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി എന്ത് സാഹചര്യത്തിലാണ് ഹൈക്കോടതിയെ അറിയിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനറല്‍ കണ്‍വീനര്‍ ഡി.സുരേന്ദ്രനാഥ്, അഡ്വ.വിനോദ് പയ്യട, രാജന് കോരമ്പേത്ത്, പി.പി.അബൂബക്കര്‍, ഷുഹൈബ് അഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: