കാഞ്ഞങ്ങാട്: കാണിയൂര്‍ പാത വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചു കൊണ്ട് സംസ്ഥാന ബജറ്റ്. പദ്ധതികളുടെ പകുതി വിഹിതം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്ന കേന്ദ്ര മാനദണ്ഡം തുക വകയിരുത്തിയതിലൂടെ അംഗീകരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മലയോര ജനതയുടെ ആശയും പ്രതീക്ഷയുമായിരുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ മലയോര റെയില്‍പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ജീവന് വെച്ചത്.
കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വഴി കാണിയൂര്‍ വരെ റെയില്‍പാത വേണമെന്ന് ആവശ്യപ്പെട്ട് 2006 ലാണ് റെയില്‍വെ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിന് നിവേദനം നല്‍കുന്നത്. പിന്നീട് 2008 ലെ ബജറ്റില്‍ കാഞ്ഞങ്ങാട് നിന്നും കേരള അതിര്‍ത്തിയായ പാണത്തൂര്‍ വരെയുളള 40 കിലോമീറ്റര്‍ ദൂരം വരുന്ന ഒന്നാംഘട്ട സര്‍വെയ്ക്കുള്ള തുക വകയിരുത്തി. സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് റെയില്‍വെ മന്ത്രാലയത്തിന് കൈമാറി.
പിന്നീട് 2010 ലെ ബജറ്റില്‍ പാണത്തൂരില്‍ നിന്നും കാണിയൂര്‍ വരെ കര്‍ണാടകത്തിലൂടെയുള്ള 31 കിലോമീറ്റര്‍ ദൂരം സര്‍വെയ്ക്ക് തുക അനുവദിച്ചെങ്കിലും അന്ന് റെയില്‍വെ മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്സാലയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വേണ്ടവിധത്തിലുള്ള ഇടപെടലില്ലാത്തതിനാല്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ബജറ്റില്‍ റെയില്‍വെ മന്ത്രിയായിരുന്ന ഡി.വി.സദാനന്ദ ഗൗഡയാണ് പാതക്ക് പച്ചക്കൊടി കാട്ടിയത്.
സംസ്ഥാനങ്ങളിലെ റെയില്‍വെ പാത നിര്‍മാണത്തില്‍ അതാതു സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്രനിര്‍ദേശം മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ചുവെങ്കിലും, കേരളത്തിലെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാതെ കാണിയൂര്‍ പാതയുടെ തുടര്‍പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു.
കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതക്ക് സംസ്ഥാന ബജറ്റില്‍ ഇപ്പോള്‍ 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാഞ്ഞങ്ങാട് നിന്നും കാണിയൂര്‍ വരെ 71 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. ഏകദേശം 400 കോടിയോളം രൂപയാണ് നിര്‍മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: