കണ്ണൂര്‍: ദേശീയ ആയുഷ് മിഷന്, ഭാരതിയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ പട്ടികജാതി കോളനി നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹരികിരണം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ കേരളത്തിലെ 14 ജില്ലകളിലായി രണ്ട് വീതം പട്ടികജാതി കോളനികളില്‍ സംയുക്ത ആയുഷ് മെഡിക്കല്‍ ക്യാമ്പ് (ആയുര്‍വേദ, ഹോമിയോ) നടത്തുന്നു. കണ്ണൂര്‍ ജില്ലയില്‍ പാവന്നൂര്‍, പയ്യന്നൂരിലെ കേളോത്ത് എന്നിവിടങ്ങളിലെ കോളനികളിലാണ് ക്യാമ്പ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്യാമ്പില്‍ വെച്ച് കുട്ടികളിലും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളിലുമുള്ള വിളര്‍ച്ച, പുരുഷ-സ്ത്രീ വന്ധ്യത, ജീവിതശൈലീരോഗങ്ങള്‍, ലഹരിവിമുക്ത ചികിത്സ, വാര്‍ദ്ധക്യകാല രോഗങ്ങള്‍ എന്നിവ കണ്ടെത്തി ചികിത്സ നിശ്ചയിക്കുന്നു. വിവിധ വകുപ്പുകളിലെ 24 ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പരിശോധന നടത്തും. രണ്ടാഴ്ച്ചത്തേക്കുള്ള മരുന്ന് ക്യാമ്പില്‍ സൗജന്യമായി നല്‍കും. ക്യാമ്പില്‍ വരുന്നവര്‍ക്കുള്ള ഭക്ഷണവും സൗജന്യമായിരിക്കും. ഇത് കൂടാതെ ബോധവല്‍ക്കരണ ക്ലാസ്, യോഗ പരിശീലനം, ഔഷധസസ്യ പ്രദര്‍ശനം എന്നിവയും നടത്തും. സൗജന്യമരുന്ന് വിതരണത്തിന് പുറമെ അടിസ്ഥാന ലാബ് പരിശോധനകളും ഉണ്ടായിരിക്കും.
ഹരികിരണം-ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തിന് കാലത്ത് എട്ടിന് കുറ്റിയാട്ടൂരിലെ പാവന്നൂര്‍ എഎല്‍പി സ്കൂളില്‍ വെച്ച് ജെയിംസ് മാത്യു എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിക്കും. ഡോ.ജി.എസ്.സുഗേഷ്കുമാര്‍, ഡോ.സുബ്രഹ്മണ്യന് നമ്പൂതിരി, ആര്.വി.രവീന്ദ്രന്, ഡോ.പി.മോഹനന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: