കോഴിക്കോട്: ഹോമിയോപ്പതി ചികിത്സാ ശാസ്ത്രത്തിനെതിരെ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെ ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്നതിനെതിരെ സംസ്ഥാനത്തെ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു. ഹോമിയോപ്പതി ഡോക്ടര്‍മാര്‍, കുഞ്ഞുങ്ങള്‍ക്കുവേണ്ടി നാഷണല്‍ ഇമ്യൂണൈസേഷന് പ്രോഗ്രാമിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ കുത്തിവെപ്പിനെതിരാണെന്ന് പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. അത്തരത്തില്‍ ഒരു നയം കേരളത്തിലെ ഒരു ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനയും സ്വീകരിച്ചിട്ടില്ല. മറിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പരിപാടികളില്‍, വാക്സിനേഷന് എടുത്ത ചിലരിലെങ്കിലും കണ്ടുവരുന്ന ദൂഷ്യവശങ്ങള്കൂടി ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പൗരന്റെ മൗലിക അവകാശത്തിന്മേലുള്ള കടന്നുകയറ്റം അപലപനീയമാണ്. കുത്തിവെപ്പിനു ശേഷം ചിലരിലെങ്കിലും ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കൂടി മറ്റു രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപ്ത്സ് അസോസിയേഷന് ജില്ലാ യോഗത്തില്‍ സംസ്ഥാന സമിതി അംഗം ഡോ. കെ. പി. റോഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: