ഹൈദരാബാദ്: രാജ്യത്തെ മുസ്ലീം യുവാക്കൾ മതത്തിനു വേണ്ടി മരിക്കാൻ പാടില്ലെന്നും മറിച്ച് ഇസ്ലാം മതത്തിന് കരുത്തേകാൻ ജീവിക്കുകയാണ് വേണ്ടതെന്നും എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാദുദീൻ ഒവാസിയുടെ ആഹ്വാനം. ഹൈദരാബാദിൽ നടന്ന പൊതു പരിപാടിയിൽ പങ്കെടുക്കവെയാണ് യുവാക്കൾക്ക് അദ്ദേഹം സന്ദേശം നൽകിയത്.
‘ഒരിക്കലും ഇസ്ലാം എന്ന മതത്തിനായി ഒരാളും മരിക്കേണ്ടതില്ല, മറിച്ച് മതത്തിന്റെ ഉന്നമനത്തിനായി ജീവിക്കണം, സാമൂഹ്യ നന്മക്കായി പ്രവർത്തിക്കണം, ഈ രാജ്യം നമ്മുടെതാണ്, ആരെയും ഭയക്കേണ്ടതില്ല, എല്ലാ മുസ്ലീം യുവാക്കളും ഒന്നിച്ച് പ്രവർത്തിക്കണം’- ഒവാസി യുവാക്കളുടെ കൂട്ടത്തോടായി പറഞ്ഞു.
‘നിങ്ങൾക്ക് ജിഹാദ് പ്രവർത്തിക്കണമെങ്കിൽ അതിന് ആയുധം എടുക്കേണ്ട ആവശ്യമില്ല, പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം നൽകിയാൽ മതി, സമുദായത്തിലെ പെൺമക്കളുടെ വിവാഹം നടത്തുക, സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക, ഇത്തരത്തിലുള്ള പ്രവർത്തികളാണ് യഥാർത്ഥ ജിഹാദ്’- ഒവാസി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
റംസാൻ പുണ്യമാസത്തിൽ സൗദിയിൽ ഉണ്ടായ ചാവേറാക്രമണങ്ങളിൽ ഒവാസി ദു:ഖം രേഖപ്പെടുത്തി. ഇസ്ലാം മതത്തെ നശിപ്പിക്കാൻ രൂപമെടുത്ത ദുഷിപ്പാണ് ഐഎസ്, ഐഎസ് ഭീകരർ നരകത്തിലെ നായ്ക്കളാണെന്ന് ഒവാസി തന്റെ പ്രസംഗത്തിൽ തുറന്നടിച്ചു.
നേരത്തെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരർക്ക് നിയമ സഹായം വാഗ്ദാനം ചെയ്തതിന് ഒവാസിക്ക് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒവാസി ഐഎസിനെ ആക്രമിച്ച് കൊണ്ട് മത നന്മക്കായി പ്രവർത്തിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: