രാജാക്കാട്: അപകടക്കെണിയായി ഖജനാപ്പാറ-മുട്ടുകാട് റോഡ്. കുത്തിറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡിന്റെ വശങ്ങളില് ക്രാഷ് ബാരിയറുകളോ സൂചനാ ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. വിനോദ സഞ്ചാരികളുടേതടക്കം നിരവധി വാഹനങ്ങളാണ് അനുദിനം ഇതുവഴി കടന്നുപോകുന്നത്. രാജകുമാരി- ചിന്നക്കനാല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകവഴിയാണ് ഖജനാപ്പാറ-മുട്ടുകാട് റോഡ്. മലമുകളില്‍ നിന്നും താഴോട്ടുള്ള കുത്തിറക്കമായ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം ഒരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുമില്ല.കുത്തിറക്കത്തിനൊപ്പം കൊടും വളവുകളും നിറഞ്ഞ റോഡിലൂടെ സാഹസികമായി വളരെ ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ അപകടത്തില്പ്പെടുവാനും സാദ്ധ്യതയേറെയാണ്. അന്യ സംസ്ഥാനത്തുനിന്നടക്കമുള്ള വാഹനങ്ങള്‍ വിനോദ സഞ്ചാരികളുമായി ഇതുവഴി കടന്നുവരാറുണ്ട്. ഇതുവഴി വാഹനമോടിച്ച് പരിചയമില്ലാത്ത ഇവര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നതിന് സംശയമില്ല. മാത്രവുമല്ല വലിയവളവുകള്ക്ക് സമീപം നൂറ്കണക്കിന് അടി താഴ്ച്ചയുള്ള കൊക്കകളാണുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ക്രാഷ്ബാരിയറുകളും എത്രയും വേഗം ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: