അടിമാലി :കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാര്‍ പാലത്തിന് സമീപം വീണ്ടും മണ്ണിടിഞ്ഞ് പാലം അപകടാവസ്ഥയില്‍. പുതിയ പാലം നിര്‍മ്മിക്കുന്നതിനായി മണ്ണെടുത്ത ഭാഗത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. ഒരുമാസം മുമ്പുണ്ടായ ശക്തമായ മഴയിലാണ് ആദ്യം മണ്ണിടിഞ്ഞത്. നിരന്തരമായി മണ്ണ് ഇടിയുന്നത് നിലവിലെ പാലത്തിന് കൂടുതല്‍ ഭീഷണിയാകുന്നു. പുതിയ പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന് പുതിയ നിര്‍മ്മാണത്തിനായി മണ്ണെടുത്തതിനുശേഷം പണികള്‍ ആരംഭിച്ചിട്ടില്ല. ഇതാണ് പ്രശനത്തിന് കാരണം. നാലുമാസത്തില്‍ കൂടുതലായി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം നിലച്ചാല്‍ മാങ്കുളം പഞ്ചായത്തും, പള്ളിവാസല്‍ പഞ്ചായത്തിലെ കല്ലാര്‍ ,വട്ടിയാര്‍,കുരിശുപാറ,പീച്ചാട്,അടിമാലി പഞ്ചായത്തിലെ പ്ലാമല ,കൊടകല്ല്,കുറത്തികുടി തുടങ്ങിയ വനവാസികോളനികളും ഒറ്റപെടും. ഈ സ്ഥലവാസികള്‍ അടിമാലി ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകണമെങ്കില്‍ രണ്ടാം മൈലിലെത്തി കിലോമീറ്ററുകള്‍ അധികം ചുറ്റി സഞ്ചരിക്കേണ്ടി വരും.അതിനാല്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നും,പാലത്തിന് മുകളിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: