ബംഗ്ലാദേശില്‍ ഭീകരര്‍ നടത്തിയ പൈശാചികമായ കൂട്ടനരഹത്യ തങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക വായനക്കാരെ അറിയിച്ചുകൊണ്ട് മലയാളത്തിലെ രണ്ട് പ്രമുഖ ദിനപ്പത്രങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ (4-7-2016 തിങ്കളാഴ്ച) എഴുതുകയുണ്ടായി. രണ്ടു പത്രങ്ങളുടെയും എഡിറ്റോറിയലില്‍നിന്നും ഏതാനും വരികള്‍.
ഒന്നാമത്തെ പത്രം: ‘ധാക്കയിലെ കൂട്ടക്കൊല ഇന്ത്യയെയും ആശങ്കാകുലമാക്കുന്നു. ബംഗ്ലാദേശില്‍ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞ ഭീകരര്‍ ഇന്ത്യയിലേക്കും അവരുടെ കൈകള്‍ നീട്ടിയേക്കാം.’
രണ്ടാമത്തെ പത്രം: ‘മതഭീകരവാദത്തിന്റെ ദുഷ്ടഹസ്തം അടുത്തടുത്ത് വരികയാണെന്ന് ബംഗ്ലാദേശില്‍ നടന്ന കൂട്ടക്കുരുതി മുന്നറിയിപ്പ് തരുന്നു. ബംഗ്ലാദേശില്‍ പൊട്ടിമുളച്ചിരിക്കുന്ന ആ വിഷസസ്യത്തിന്റെ വേരുകള്‍ ഇന്ത്യയിലേക്കും നീളാം.’
രാജ്യത്തുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളെ വര്‍ഗ്ഗീയതയോടോ ഭീകരവാദത്തോടോ സാദൃശ്യപ്പെടുത്താന്‍ ഒരുതരത്തിലും പറ്റുമായിരുന്നില്ല. എന്നിട്ടും അവയെ ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീയതയെന്നും തീവ്രവാദമെന്നും അസഹിഷ്ണുതയെന്നും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുകയും എഡിറ്റോറിയലുകള്‍ എഴുതുകയും ചെയ്ത് അവയെ സമൂഹമനസ്സില്‍ പുകച്ച് നിര്‍ത്തുകയും ചെയ്ത ഇതേ മാധ്യമങ്ങള്‍ കാപട്യം ഇനിയും മാറ്റാതെ യഥാര്‍ത്ഥ ഭീകരതയെക്കുറിച്ച് ആശങ്കാകുലരാകാന്‍ തുടങ്ങിയിരിക്കുന്നു. അപ്പോള്‍ പോലും അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ആലങ്കാരികത ശ്രദ്ധേയമാണ്. ആ കാപട്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മേല്‍കൊടുത്ത എഡിറ്റോറിയല്‍ വാചകങ്ങള്‍.
ബംഗ്ലാദേശില്‍ സാന്നിദ്ധ്യമുറപ്പിച്ച ഭീകരര്‍ ഭാരതത്തിലേക്കും അവരുടെ കൈകള്‍ നീട്ടിയേക്കാം എന്നും, മതഭീകരവാദത്തിന്റെ ദുഷ്ട ഹസ്തം അടുത്തടുത്ത് വരികയാണ് എന്നും ബംഗ്ലാദേശില്‍ പൊട്ടിമുളച്ച വിഷസസ്യത്തിന്റെ വേരുകള്‍ ഇന്ത്യയിലേക്കും നീളാം എന്നും പറയുന്നതുകൊണ്ട് പത്രാധിപര്‍ എന്താണുദ്ദേശിക്കുന്നത്?
സിറിയയില്‍ രൂപംകൊണ്ട ഭീകര സംഘടനയിലെ ആളുകള്‍ അവിടെനിന്നും ബംഗ്ലാദേശില്‍ എത്തി മനുഷ്യക്കുരുതി നടത്തിയെന്നും അവര്‍ ഇനി ഭാരതത്തിലേക്കും എത്തിയേക്കാം എന്നാണോ? അല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെയെങ്ങനെയാണ് ആ വേരുകള്‍ ഭാരതത്തിലേയ്ക്ക് നീളുന്നത്? പിന്നെയെങ്ങനെയാണ് ബംഗ്ലാദേശില്‍ സാന്നിദ്ധ്യം ഉറപ്പിച്ചശേഷം ഭാരതത്തിലേയ്ക്ക് കൈകള്‍ നീട്ടുന്നത്? അതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ, സമാനമനസ്കരായ ആളുകള്‍ നമ്മുടെ രാജ്യത്ത്, നമ്മുടെ ഇടയില്‍ ഉണ്ട്. അവരിലൂടെയാണ് ഭീകരവാദം ഭാരതത്തില്‍ പടരുന്നത്.
അതേക്കുറിച്ച് ഒന്നും പറയാതെ ബംഗ്ലാദേശില്‍നിന്നും കൈകള്‍ നീട്ടിയേക്കാം, അവിടെ കിളിര്‍ത്ത വൃക്ഷത്തിന്റെ വേര് ഇന്ത്യയിലേക്കും നീളാം എന്നൊക്കെ പറയുന്ന കാപട്യം എന്തിന്? സിറിയയില്‍നിന്നും ബംഗ്ലാദേശ് വഴി വരുന്ന ഭീകരവാദത്തെ പ്രതിരോധിക്കാനും തുരത്തിയോടിക്കാനും ഭാരതം പ്രാപ്തമാണ്, അത് പുറത്തുനിന്ന് വരുന്നതാണെങ്കില്‍.
എന്നാല്‍ പുറത്തുനിന്ന് വരുന്നവയെ പ്രതിരോധിക്കാന്‍ സന്നാഹങ്ങളുമായി മുമ്പോട്ട് നോക്കി നില്ക്കുന്നയവസരത്തില് നമ്മുടെ തൊട്ടുപുറകില്‍ നമ്മളോടൊപ്പം ഉണ്ടെന്ന് വിശ്വസിച്ചിരുന്നവര്‍ ശത്രുക്കള്‍ക്ക് പിന്തുണയുമായി നില്‍ക്കുന്നത് കണ്ടാല്‍ …..അതാണ് ഭാരതം നേരിടാവുന്ന ദുരവസ്ഥ.
ഭീകരവാദികളെക്കുറിച്ച് ആശങ്കകള്‍ അതി ഗംഭീരമായി അവതരിപ്പിച്ച ഇതേ മധ്യമങ്ങള്‍ തന്നെയായിരിക്കും രാജ്യത്തെ അന്വേഷണ സംവിധാനങ്ങള്‍ ഭീകരവാദമെന്ന പുകയുന്ന കനലിനെ കണ്ടെത്തി അവയെ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇരവാദവും മറ്റും പറഞ്ഞ് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നത്. ഇല്ലാത്ത വര്ഗ്ഗീയതയെപറ്റി മുഴുനീളെ ചര്‍ച്ച നടത്തി യഥാര്‍ത്ഥ വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനും വളരാനുള്ള വെള്ളവും വളവും കൊടുക്കുന്നതും ഇതേ മാധ്യമങ്ങളാണെന്നതാണ് ഒരേസമയം രസകരവും വേദനാജനകവുമായ വൈരുദ്ധ്യം.
ജോഷി ജി. ആചാരി
ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: